ദോഹ: വീട്ടിൽ കവർച്ച നടന്നതിനെ തുടർന്ന് ഇംഗ്ലീഷ് ഫുട്ബാൾ താരം റഹീം സ്റ്റർലിങ് ഖത്തറിൽനിന്ന് നാട്ടിലേക്ക് മടങ്ങി. ഓക്സ്ഷോട്ടിലുള്ള വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും നഷ്ടമായതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഇംഗ്ലണ്ടിനായി ആദ്യ രണ്ട് മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരത്തിന് മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്നു. പകരം റാഷ്‌ഫോര്‍ഡിനാണ് അവസരം ലഭിച്ചത്. ഇന്നലെ പ്രീ ക്വാര്‍ട്ടറില്‍ സെനഗലിനെതിരെയും സ്റ്റെര്‍ലിങ് ടീമിലില്ലായിരുന്നു.
എന്തുകൊണ്ട് ടീമിലില്ലെന്ന കാര്യം ടീം അധികൃതർ വ്യക്തമാക്കിയിരുന്നില്ല. കുടുംബവുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍ എന്ന് മാത്രമാണ് അറിയിച്ചിരുന്നത്. ഈ സമയം കുടുംബത്തോടൊപ്പം വേണമെന്ന ചിന്തയിലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ഇനി ഖത്തറിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.
ആവശ്യത്തിന് സമയമെടുക്കാന്‍ ഇംഗ്ലണ്ട് പരിശീലകൻ ഗാരത് സൗത്ത്‌ഗേറ്റ് അനുമതി നൽകിയിട്ടുണ്ട്. സ്റ്റെര്‍ലിങ്ങിന്റെ കൂടെയാണ് മനസ്സെന്ന് ക്യാപ്റ്റന്‍ ഹാരി കെയ്‌നും പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ സ്റ്റെർലിങ്ങിന്റെ പകരക്കാരനായി ഇറങ്ങിയ റാഷ്‌ഫോര്‍ഡ് രണ്ട് ഗോൾ നേടിയിരുന്നു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന് എതിരാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.