ഡിസ്നി+ഹോട്ട്സ്റ്റാറിനെ വിഴുങ്ങാൻ ജിയോസിനിമ; ഇരു കമ്പനികളും ലയിച്ചേക്കും

ഇന്ത്യയിൽ കോടിക്കണക്കിന് ഉപയോക്താക്കളുള്ള രണ്ട് ഒ.ടി.ടി പ്ലാറ്റ് ഫോമുകളാണ് ഡിസ്നി+ഹോട്ട്സ്റ്റാറും റിലയൻസിന്റെ ജിയോസിനിമയും. ഇന്ത്യയിലുള്ള വിദേശ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയൊന്നാകെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളുടെ ഭാഗമായി ജിയോ സിനിമ സമീപകാലത്ത് എച്ച്.ബി.ഒ മാക്സിനെ സ്വന്തം തട്ടകത്തിലെത്തിച്ചിരുന്നു. ഹോട്സ്റ്റാറിന് സ്വന്തമായിരുന്ന ഐ.പി.എല്ലും എച്ച്.ബി.ഒ ഉള്ളടക്കങ്ങളും റിലയൻസ് കൈവശപ്പെടുത്തിയതോടെ അവരുടെ നില പരുങ്ങലിലാവുകയും ചെയ്തു.

എന്നാൽ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാറും ജിയോസിനിമയും ലയിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇ​പ്പോൾ പുറത്തുവരുന്നത്. അതുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ റിലയൻസ്, വാൾട്ട് ഡിസ്നി കമ്പനിയുമായി നോൺ-ബൈൻഡിങ് കരാറിൽ ഒപ്പുവച്ചതായാണ് സൂചന.

റിലയൻസ്-ഡിസ്‌നി ലയനം 2024 ഫെബ്രുവരിയിൽ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു, ലയിപ്പിച്ച സ്ഥാപനത്തിന്മേൽ റിലയൻസിനാകും കൂടുതൽ നിയന്ത്രണം ഉണ്ടായിരിക്കുക. ഇടപാടുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ അനുസരിച്ച് റിലയൻസും ഡിസ്നിയും തമ്മിലുള്ള ഓഹരി വിഭജനം 51-49 ആയിരിക്കും. കരാർ പൂർത്തിയായാൽ, അത് വിനോദരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ലയനമായി മാറിയേക്കും.

ഐ‌പി‌എൽ, അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് സംപ്രേക്ഷണ അവകാശങ്ങൾക്കായി ലേലം വിളിക്കുമ്പോൾ ജിയോ സിനിമയും ഡിസ്നി + ഹോട്ട്‌സ്റ്റാറുമായിരുന്നു സ്ഥിരമായി മത്സരിക്കാറുള്ളത്. ലയനത്തോടെ, ഈ ലേല യുദ്ധം എന്നെന്നേക്കുമായി അവസാനിച്ചേക്കാം.

സ്റ്റാർ ഇന്ത്യ ചാനലുകളിൽ റിലയൻസ് നിയന്ത്രണം നേടിക്കഴിഞ്ഞാൽ, ടെലിവിഷനുവേണ്ടിയുള്ള ക്രിക്കറ്റ് റൈറ്റ്സ് സ്റ്റാർ നിലനിർത്തിയേക്കും, അതേസമയം OTT അവകാശങ്ങൾ ലയിപ്പിച്ച ജിയോ-ഡിസ്നി പ്ലാറ്റ്‌ഫോമിനും നൽകും.

ജിയോ സിനിമയും ഡിസ്‌നി+ ഹോട്ട്‌സ്റ്റാറും തമ്മിലുള്ള ലയനത്തിലൂടെ, ക്രിക്കറ്റ്, ഫുട്‌ബോൾ സ്‌ട്രീമിങ്ങും എച്ച്.ബി.ഒ, വാർണർ ബ്രോസ് ഉള്ളടക്കങ്ങളുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് സൃഷ്‌ടിക്കപ്പെടാൻ പോകുന്നത്. കഴിഞ്ഞ ഒരു വർഷമായി വലിയ നഷ്ടത്തിലൂടെ പോകുന്ന ഹോട്സ്റ്റാറിന് അത് കരകയറാനുള്ള അവസരമാണ് അതിലൂടെ തെളിയുന്നത്.

Tags:    
News Summary - Possible Merger in the Works: Reliance's Jio Cinema and Disney+ Hotstar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.