കെ.കെ. െകാച്ചിന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ സാമൂഹിക പ്രവർത്തകൻകൂടിയായ ലേഖകൻ ഒാർമകൾ പങ്കിടുന്നു. ‘കലാപവും സംസ്കാരവും’ എന്ന കൃതിയിലൂടെയാണ് കെ.കെ. കൊച്ച് കേരളീയ വായനാമണ്ഡലത്തിലെത്തുന്നത്. പല അനുവാചകരും കാലഹരണപ്പെട്ടതായി ഇന്ന് വിലയിരുത്തുന്ന ഈ കൃതി അതുവരെ ആരും ദർശിച്ചിട്ടില്ലാത്ത പ്രത്യയശാസ്ത്രങ്ങളും കാഴ്ചപ്പാടുകളും മുന്നോട്ടുവെക്കുകയായിരുന്നു. ദലിത് ദേശീയത, പിന്നാക്ക സമുദായ രാഷ്ട്രീയം, ന്യൂനപക്ഷ അവകാശങ്ങൾ, സ്ത്രീവാദം, അംബേദ്കറിസം, തുടങ്ങിയ രാഷ്ട്രീയ, ദാർശനിക ധാരകളെല്ലാം അന്നത്തെ പുരോഗമന മണ്ഡലമായിരുന്ന മാർക്സിസം, ലെനിനിസം, മാവോചിന്തയിലേക്ക് എടുത്തെറിഞ്ഞത്...
കെ.കെ. െകാച്ചിന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ സാമൂഹിക പ്രവർത്തകൻകൂടിയായ ലേഖകൻ ഒാർമകൾ പങ്കിടുന്നു.
‘കലാപവും സംസ്കാരവും’ എന്ന കൃതിയിലൂടെയാണ് കെ.കെ. കൊച്ച് കേരളീയ വായനാമണ്ഡലത്തിലെത്തുന്നത്. പല അനുവാചകരും കാലഹരണപ്പെട്ടതായി ഇന്ന് വിലയിരുത്തുന്ന ഈ കൃതി അതുവരെ ആരും ദർശിച്ചിട്ടില്ലാത്ത പ്രത്യയശാസ്ത്രങ്ങളും കാഴ്ചപ്പാടുകളും മുന്നോട്ടുവെക്കുകയായിരുന്നു. ദലിത് ദേശീയത, പിന്നാക്ക സമുദായ രാഷ്ട്രീയം, ന്യൂനപക്ഷ അവകാശങ്ങൾ, സ്ത്രീവാദം, അംബേദ്കറിസം, തുടങ്ങിയ രാഷ്ട്രീയ, ദാർശനിക ധാരകളെല്ലാം അന്നത്തെ പുരോഗമന മണ്ഡലമായിരുന്ന മാർക്സിസം, ലെനിനിസം,
മാവോചിന്തയിലേക്ക് എടുത്തെറിഞ്ഞത് കെ.കെ. കൊച്ചാണ്. ശ്രീനാരായണഗുരു, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ എന്നിവരെയും.ഔദ്യോഗികമായി നവീന ഇടതുപക്ഷമുൾെപ്പടെ ഒരു പ്രസ്ഥാനത്തിലും അംഗമായിരുന്നില്ലെങ്കിലും ഇവരുമായി കലഹിച്ചുകൊണ്ടും സംവദിച്ചുകൊണ്ടും തന്റേതായ പ്രത്യയശാസ്ത്രവും സംഘടനയും വേർതിരിച്ചെടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
കമ്യൂണിസ്റ്റ് യുവജനവേദിയിലൂടെ പാർട്ടികളിൽനിന്നും വിഭിന്നമായ ആശയങ്ങൾ മുന്നോട്ടുവെക്കുകയും അക്കാലത്തെ സമാന്തര പ്രസിദ്ധീകരണമായിരുന്ന ‘യെനാൻ’ മാസികയുടെ പത്രാധിപസമിതി അംഗമാവുകയും ചെയ്തു. അടിയന്തരാവസ്ഥയിൽ നേരിട്ട അനുഭവങ്ങളാണ് ദലിത് വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ഭൂപരിഷ്കരണമുൾെപ്പടെയുള്ള അടിസ്ഥാന പ്രശ്നങ്ങൾ പഠനവിധേയമാക്കാനും അദ്ദേഹത്തെ േപ്രരിപ്പിച്ചത്. ദലിതുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലായ ‘‘ഒന്നും നേടാത്തവരാകുന്നു’’ എന്ന വാചകം ഞെട്ടലോടെയാണ് പ്രബുദ്ധ കേരളം ശ്രവിച്ചത്.
അന്നത്തെ ബൃഹത്തായ വിപ്ലവപ്രസ്ഥാനങ്ങളെ അദ്ദേഹം നേരിട്ടത് ജാതിപ്രശ്നത്തെ മുൻനിർത്തിയായിരുന്നു. ‘സീഡിയൻ’ പത്രാധിപനായിരുന്നപ്പോൾ എഴുതിയ എഡിറ്റോറിയലുകൾ ജാതിവിരുദ്ധ-രാഷ്ട്രീയ പ്രവർത്തകരുടെ മുഖ്യ പാഠഭാഗങ്ങളായിരുന്നു. ജാതിവിരുദ്ധ മതേതരവേദിയും സീഡിയനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോഴാണ് വൈക്കം സത്യഗ്രഹത്തിലെ ദലിതുകളുടെ നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം ഗവേഷണാത്മകമായി വിവരങ്ങൾ കണ്ടെടുക്കുന്നത്. അക്കാലങ്ങളിൽ നടത്തിയ ചെറുതും വലുതുമായ നിരവധി സമരങ്ങളിലെല്ലാം പാർശ്വവത്കരിക്കപ്പെട്ടവരുടെ വിമോചനമാണ് കലഹത്തിലൂടെ സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചത്.
* * *
ഞാൻ കെ.കെ. കൊച്ചിനെ ആദ്യം കാണുന്നത് എറണാകുളം നഗരത്തിൽ ഷേണായീസ് തിയറ്ററിനടുത്ത് ചിറ്റൂർ റോഡ് ജങ്ഷനിൽ െവച്ചാണ്. ഞാനന്ന് കെ. വേണു നേതൃത്വം നൽകുന്ന സി.ആർ.സി സി.പി.ഐ (എം.എൽ) പ്രവർത്തകനായിരുന്നു. പരിചയപ്പെട്ട ഉടൻ ൈകയിലെ പ്ലാസ്റ്റിക് ബാഗിൽനിന്ന് ഒരു ലഘുലേഖ എടുത്തു തന്നു –‘പിന്നാക്കം നടക്കുന്ന കുതിരകൾ.’ അത് വായിച്ചപ്പോഴാണ് അന്ന് വിശ്വസിച്ച രാഷ്ട്രീയത്തിന് ജാതിയിൽ കുതിർന്ന മറ്റൊരു ഏടുണ്ടെന്ന് മനസ്സിലായത്.
കെ.കെ. കൊച്ചിന്റെ കമ്യൂണിസ്റ്റ് യുവജനവേദിയുടെ ഗ്രൂപ് വീടിനടുത്തുള്ള വടവുകോട് ഉണ്ടായിരുന്നു. അവിടെ എം.സി. മാധവൻ എന്ന പ്രവർത്തകന്റെ വീട്ടിൽ കൊച്ചേട്ടൻ സ്ഥിരമായി ക്യാമ്പ് ചെയ്തിരുന്നു. ആ വീടിന്റെ മുന്നിലൂടെയാണ് സ്കൂളിൽ പോയിരുന്നതെങ്കിലും കാണാൻ കഴിഞ്ഞില്ല. പിന്നീട് അദ്ദേഹം വായിച്ച ലെനിന്റെ, ‘ഭരണകൂടവും വിപ്ലവവും’ അടക്കമുള്ള പുസ്തകങ്ങൾ അവിടെ കാണാൻ കഴിഞ്ഞു. എല്ലാം കുത്തിവരച്ചു അടിവരയിട്ടത്. അന്നത്തെ വായനയുടെ ടെൻഷനായിരിക്കാം. ബീഡിയും കത്തിച്ച് പായയിൽ കിടന്ന് വായിക്കുന്ന കൊച്ചേട്ടനെ ആദരവോടെയും സ്നേഹത്തോടെയും മാധവൻ ചേട്ടന്റെ ഭാര്യ മേരി ചേച്ചി ഓർക്കുന്നുണ്ട്. കൊച്ചേട്ടൻ എഴുതിയ സ്പാർട്ടക്കസ് കഥാപ്രസംഗം അവതരിപ്പിച്ചിരുന്നത് എം.സി. മാധവൻ ചേട്ടനാണ്. കൊച്ചേട്ടനുമൊത്തുള്ള പ്രവർത്തനങ്ങൾ പറഞ്ഞു തന്ന് കൊച്ചേട്ടൻ ഒരു മിത്തായി മാറിയിരുന്നു. അങ്ങനെ കാത്തിരുന്ന ആളെയാണ് എറണാകുളത്ത് ഷേണായീസിനടുത്തുെവച്ച് കാണുന്നത്.
പിന്നാക്കം നടക്കുന്ന കുതിരകളും പിന്നീട് അത് ഉൾക്കൊള്ളിച്ച് ഇറങ്ങിയ കലാപവും സംസ്കാരവും സീഡിയനുമായി അടുപ്പിച്ചു. സംഘടനയിൽ ചേർന്നില്ലെങ്കിലും കെ.കെ. ബാബുരാജ്, സണ്ണി എം. കപിക്കാട്, കെ. സുനിൽകുമാർ, ഷാജി ജോസഫ് എന്നിവരോടായിരുന്നു കൂടുതൽ അടുപ്പം.
‘കലാപവും സംസ്കാരവു’മിലെ ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ സി.ആർ.സി പിളർന്നപ്പോൾ ഞാനും ഗീതാനന്ദനും കുമാരദാസും കെ. മുരളിയോടൊപ്പം നിന്നു. മുരളിയുടെ കേരള കമ്യൂണിസ്റ്റ് പാർട്ടി സായുധ ലൈനിലേക്ക് നീങ്ങിയപ്പോൾ ഞങ്ങൾ മൂന്നുപേരും പാർട്ടി വിട്ട് കൊച്ചേട്ടനോട് സഹകരിച്ച് ദലിത് പിന്നാക്ക രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. ഒറ്റപ്പാലം തെരഞ്ഞെടുപ്പിനു ശേഷം ഗീതാനന്ദനും കുമാരദാസും വിട്ടുപോയപ്പോൾ ഞാൻ കൊച്ചേട്ടനൊപ്പം നിൽക്കുകയും അദ്ദേഹത്തിന്റെ സന്തതസഹചാരിയാവുകയുമായിരുന്നു.
* * *
അന്യാധീനപ്പെട്ട ആദിവാസി ഭൂമിപ്രശ്നത്തിൽ കേന്ദ്രനിയമത്തിൽ അടിയുറച്ച് നിന്നുകൊണ്ട് വാദിച്ച വ്യക്തി കെ.കെ. കൊച്ചാണ്. ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിനാധാരമായ മേരി റോയി കേസ് വിധിയിലും ആരും പുലർത്താത്ത ജാഗ്രത കൈവശംെവച്ച് കോടതിവിധി നടപ്പാക്കിയെടുക്കാൻ എഴുത്തും സമരങ്ങളും നടത്തി.
വി.പി. സിങ്ങിന്റെ മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കലും അതിനെ പ്രതിരോധിക്കാൻ ഹിന്ദുത്വശക്തികൾ ബാബരി മസ് ജിദ് തകർത്തതും അത് ഇന്ത്യയിലുണ്ടാക്കിയ രാഷ്ട്രീയ ഭൂകമ്പങ്ങളും കെ.കെ. കൊച്ചിന്റെ രാഷ്ട്രീയ നിലപാടുകളെ ശരിവെക്കുന്നതായിരുന്നു. ഹിന്ദുത്വ ഏകീകരണത്തിന് മുസ്‍ലിംകളെ ശത്രുപക്ഷത്തു നിർത്താൻ നടത്തിയ ശ്രമങ്ങളെ ചരിത്രത്തെ ഉദ്ധരിച്ച് അദ്ദേഹം തുറന്നുകാട്ടി. മണ്ഡൽ കമീഷൻ റിപ്പോർട്ട് ഭൂപ്രശ്നങ്ങൾ ഉൾെപ്പടെ ഉന്നയിക്കുന്ന രാഷ്ട്രീയ രേഖയാണെന്നും വി.പി. സിങ് ഭരണം മൗര്യസാമ്രാജ്യത്തിനു ശേഷം നടന്ന ഏറ്റവും നല്ല ഭരണമാണെന്നും അദ്ദേഹം വിലയിരുത്തി. ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യമെന്ന രാഷ്ട്രീയ ലൈൻ –ഇന്ന് സംഘ്പരിവാർ ഏറ്റവും ഭയപ്പെടുന്ന മുദ്രാവാക്യം –ദാർശനികമായി സ്ഥാപിച്ചെടുക്കാൻ തന്റെ എഴുത്തും വായനയും അദ്ദേഹം സമർപ്പിക്കുകയാണുണ്ടായത്.
ബി.ജെ.പിയെ പത്തു വർഷം പുറത്ത് നിർത്തിയ കോൺഗ്രസ്- ഇടത്-പിന്നാക്ക രാഷ്ട്രീയ പാർട്ടികളുടെ യു.പി.എ ഭരണവും മാതൃകയാക്കാവുന്നതാണെന്ന സിദ്ധാന്തവും അദ്ദേഹം മുന്നോട്ടു െവച്ചു. പിന്നീട് അഖിലേന്ത്യാ തലത്തിൽ നടന്ന രാഷ്ട്രീയ തിരിച്ചടികളിൽ അദ്ദേഹം ദുഃഖിതനായിരുന്നു. എങ്കിലും പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുൻകൈയിൽ അഖിലേന്ത്യാതലത്തിൽ ഒരു ബദൽ ഉയർന്നുവരുമെന്നും അത് ഇന്നത്തെ ദുരന്തങ്ങൾ മറികടക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.
ആദ്യകാല രാഷ്ട്രീയ നിലപാടുകളിൽനിന്നും ഭിന്നമായി ഒരു സ്വതന്ത്ര ചിന്തകനിലേക്കുള്ള രൂപമാറ്റം അദ്ദേഹത്തിനുള്ളിൽ നടന്നിരുന്നു. സഹോദരൻ അയ്യപ്പൻ സ്കൂളിൽനിന്നും പ്രചോദനമുൾക്കൊണ്ടതും എം. ഗോവിന്ദൻ, സി.ജെ. തോമസ്, പി.കെ. ബാലകൃഷ്ണൻ തുടങ്ങിയവർ വികസിപ്പിച്ചതുമായ കലഹത്തിന്റെ രാഷ്ട്രീയം അദ്ദേഹത്തെ സ്വാധീനിച്ചുവന്നു. സമുദായ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് ഏതെങ്കിലുമൊരു സംഘടന മാത്രമായി ആവശ്യമില്ല. നിലവിലെ പ്രസ്ഥാനങ്ങളെ വിമർശിക്കുകയും പരിഷ്കരിക്കുകയും ശരിയായ കാര്യങ്ങളെ അംഗീകരിക്കുകയും ചെയ്യണമെന്ന സ്വതന്ത്ര രാഷ്ട്രീയ സമീപനത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നിരുന്നു. അതിനാൽ കേരളം ആവർത്തിച്ചു വായിക്കേണ്ട ജീവിതപുസ്തകമായി അദ്ദേഹം മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.