ന്യൂയോര്‍ക്: ലോകത്തിന് പുതിയ ഭീഷണിയായി മാറിയ സിക വൈറസ് ലൈംഗികബന്ധത്തിലൂടെ പകരുമെന്ന് മുന്നറിയിപ്പ്. വൈറസ് ബാധയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലാത്തയാള്‍ക്ക് ടെക്സാസിലെ ഡാളസില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്ധരുടെ വെളിപ്പെടുത്തല്‍. കൊതുകിലൂടെ മാത്രമാണ് വൈറസ് പകരുന്നത് എന്ന നിഗമനത്തിലായിരുന്നു ശാസ്ത്രലോകം. രോഗം കണ്ടത്തെിയ വ്യക്തിയുടെ പങ്കാളി വെനിസ്വേലയില്‍നിന്ന് മടങ്ങിയത്തെിയതാണ്.
കൊതുകിലൂടെയല്ല വൈറസ് പടര്‍ന്നിരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്‍െറ സ്ഥിരീകരണം. സിക ബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ലാത്ത ആള്‍ക്ക് ആദ്യമായാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗിയെക്കുറിച്ച ്കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വൈറസിന്‍െറ സാന്നിധ്യം യൂറോപ്പില്‍കൂടി കണ്ടത്തെിയതിന് പിന്നാലെ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ വന്‍കരക്കു പിറകെ യൂറോപ്പിലേക്കും ഏഷ്യന്‍ രാജ്യങ്ങളിലേക്കും വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അമേരിക്കന്‍ വന്‍കരയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡെങ്കിപ്പനിക്കും ചികന്‍ഗുനിയക്കും കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. വൈറസ് ബാധിച്ചാല്‍ പനി, ശരീരംചുവന്ന് തിണര്‍ക്കുക, സന്ധിവേദന, ചെങ്കണ്ണ്, കണ്ണിനു ചുറ്റും വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഗര്‍ഭിണികളില്‍ വൈറസ് ബാധിച്ചാല്‍ ഗുരുതരമായ ജനനവൈകല്യമുള്ള കുഞ്ഞിന്‍െറ പിറവിക്ക് കാരണമാകും. കുഞ്ഞുങ്ങളുടെ തലയോട്ടി ചുരുങ്ങിയിരിക്കുന്ന അവസ്ഥക്ക് മൈക്രോഫാലി എന്നാണ് പറയുന്നത്. മുതിര്‍ന്നവരില്‍ നാഡികളെ ബാധിക്കുന്ന ഗില്ലന്‍ബാരിക്കും കാരണമാവും. നിലവില്‍ വൈറസിന് പ്രതിരോധ കുത്തിവെപ്പുകളോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.