മുസ്ലിംവിരുദ്ധ പ്രസംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഒബാമ

വാഷിങ്ടണ്‍: രാഷ്ട്രീയ നേതാക്കള്‍ മുസ്ലിംകളെ അപമാനിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് ഡൊണാള്‍ഡ് ട്രംപിന്‍െറ മുസ്ലിം വിരുദ്ധ പ്രസ്താവനക്ക് മറുപടിയുമായി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. എന്നാല്‍, ട്രംപിന്‍െറ പേര് പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. തന്‍െറ അവസാന സ്റ്റേറ്റ് ഓഫ് ദ യൂനിയനില്‍ സംസാരിക്കുകയായിരുന്നു ഒബാമ. അടുത്ത വര്‍ഷത്തെ കുറിച്ചല്ല, രാജ്യത്തിന്‍െറ ഭാവിയെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞാണ് ഒബാമ പ്രസംഗം തുടങ്ങിയത്. മസ്ജിദുകള്‍ നശിപ്പിക്കുന്നതും  കുട്ടികളെ ഉപദ്രവിക്കുന്നതും  രാഷ്ട്രീയ നേതാക്കള്‍ മുസ്ലിംകളെ അപമാനിക്കുന്നതുമെല്ലാം തെറ്റുതന്നെ.  അത്തരം ചെയ്തികള്‍ നമ്മെ സംരക്ഷിക്കില്ല. ലോകത്തിന്‍െറ കണ്ണില്‍ അമേരിക്കയെ തരംതാഴ്ത്തുന്ന പ്രവൃത്തികളാണവ. അത് ലക്ഷ്യത്തിനായുള്ള പ്രയാണത്തിന് വെല്ലുവിളി സൃഷ്ടിക്കും. ലോകം നമ്മെ വഞ്ചകരെന്ന് മുദ്രകുത്തും. മതത്തിന്‍െറയോ വംശത്തിന്‍െറയോ പേരില്‍ ജനങ്ങളെ ലക്ഷ്യം വെക്കുന്ന രാഷ്ട്രീയത്തെ തിരസ്കരിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.

തീവ്രവാദ സംഘടനയായ ഐ.എസ് അമേരിക്കക്ക് വെല്ലുവിളിയല്ല. ഐ.എസിനെ വേരോടെ പിഴുതുകളയും. ഒരിക്കലും ഐ.എസ് ഇസ്ലാമിനെ പ്രതിനിധാനംചെയ്യുന്നില്ല. അമേരിക്കയുടെ സഖ്യകക്ഷികളെ നിരന്തരം ആക്രമിക്കുന്ന ഐ.എസ് ഇന്‍റര്‍നെറ്റ് വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. ഐ.എസിനെതിരായ പോരാട്ടം മൂന്നാം ലോകയുദ്ധമല്ല, അവരെ ഇല്ലാതാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.  
പാകിസ്താനും അഫ്ഗാനിസ്താനും പശ്ചിമേഷ്യയും തീവ്രവാദപ്രവര്‍ത്തനത്തിന് സുരക്ഷിത താവളങ്ങളായി മാറുന്നുവെന്നും ഒബാമ മുന്നറിയിപ്പുനല്‍കി.  
ദശകങ്ങളായി പാകിസ്താനിലും അഫ്ഗാനിസ്താനിലും അസ്ഥിരത തുടരുകയാണ്.  അല്‍ഖാഇദയുടെയും ഐ.എസിന്‍െറയും ആക്രമണങ്ങളില്‍നിന്ന് അമേരിക്ക സുരക്ഷിതമായിരിക്കുമെന്നും ഉറപ്പുനല്‍കി. അല്‍ഖാഇദയും ഐ.എസും ലോകത്തിന് ഭീഷണിയാണ്. അവരെ ഉന്മൂലനം ചെയ്യാനുള്ള വഴികളാണ് ആലോചിക്കുന്നത്.

ഏറ്റവും ശക്തവും സാമ്പത്തിക ദൃഢതയുമുള്ള രാജ്യമാണ് അമേരിക്ക. രാജ്യത്തിന്‍െറ സാമ്പത്തിക അടിത്തറ ഭദ്രമല്ളെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കെട്ടുകഥമാത്രമാണ്. രാജ്യത്തിന്‍െറ ഏറ്റവും മികച്ച മുഖമാണ് ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കേണ്ടത്. ഗ്വണ്ടാനമോ തടവറ അടച്ചുപൂട്ടാനുള്ള  ശ്രമം തുടരും.
ലോക നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന അമേരിക്ക ലോക പൊലീസാകേണ്ട കാര്യമില്ളെന്നും ഒബാമ വ്യക്തമാക്കി. അമേരിക്കന്‍ കോണ്‍ഗ്രസിലെ അവസാന പ്രസംഗമായിരുന്നു ഒബാമയുടേത്.

അമേരിക്കന്‍ പ്രസിഡന്‍റ് യു.എസ് കോണ്‍ഗ്രസില്‍ ജനുവരിയില്‍ നടത്താറുള്ള നയപ്രഖ്യാപന പ്രസംഗമാണ് സ്റ്റേറ്റ് ഓഫ് ദ യൂനിയന്‍ സ്പീച്ച്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.