തെൽ അവീവ്: ആദ്യ ഇസ്രായേൽ സന്ദർശനത്തിൽ തന്നെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും പ്രഥമ വനിത മെലാനിയക്കും കല്ലുകടി. ഭാര്യ മെലാനിയയുടെ കൈപിടിച്ചു നടക്കാൻ ട്രംപ് നടത്തിയ ശ്രമം മെലാനിയ നിരസിച്ച സംഭവമാണ് വാർത്തകളിൽ ഇടംപിടിച്ചത്. കിട്ടിയ അവസരം മുതലാക്കി രാജ്യാന്തര മാധ്യമങ്ങൾ വാർത്ത പടച്ചതോടെ സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായി.
ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിലാണ് ട്രംപും മെലാനിയയും ഉന്നത ഉദ്യോഗസ്ഥരും പ്രഥമ സന്ദർശനത്തിനായി വിമാനമിറങ്ങിയത്. വിമാനത്തിന് സമീപത്തെത്തി സ്വീകരിച്ച ഇസ്രായേൽ ഭരണാധികാരികൾ ചുവന്ന പരവതാനിയിലൂടെ ട്രംപിനെയും മെലാനിയയെയും ആനയിച്ചു. പരവതാനിയിലൂടെ നടന്നു നീങ്ങുമ്പോൾ മെലാനിയയുടെ കൈ പിടിക്കാൻ ട്രംപ് ശ്രമിച്ചെങ്കിൽ താൽപര്യം കാണിക്കാതെ മെലാനിയ തട്ടിമാറ്റി. എന്നാൽ, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പത്നി സാറയുടെ കൈപിടിച്ചാണ് നടന്നത്.
ട്രംപ്-മെലാനിയ ദമ്പതികൾക്കിടയിലെ അസ്വാരസ്യം രാജ്യാന്തര മാധ്യമങ്ങൾ നേരത്തെയും വാർത്തയാക്കിയിരുന്നു. പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആളുകളെ അഭിമുഖീകരിക്കുന്നതിനും മുൻ പ്രസിഡന്‍റ് ബറാക് ഒബാമയും മിഷേലും സ്വീകരിക്കുന്ന രസതന്ത്രമാണ് വിമർശകർ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
യു.എസ് പ്രസിഡന്‍റിനും പത്നിക്കും വൻ വരവേൽപ്പാണ് ഇസ്രായേൽ ഭരണാധികാരികൾ ൽകിയത്. ഇവരെ സ്വീകരിക്കാൻ ഇസ്രായേൽ പ്രസിഡൻറ് റിവ്ലിൻ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പത്നി സാറ എന്നിവർക്കൊപ്പം മന്ത്രിസഭാംഗങ്ങളും എത്തിയിരുന്നു. ചില മന്ത്രിമാർ എത്തില്ലെന്ന സൂചനയെ തുടർന്ന് പ്രധാനമന്ത്രി അടിയന്തര ഉത്തരവിറക്കിയാണ് വിമാനത്താവളത്തിലെ സ്വീകരണം കൊഴുപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.