വാഷിങ്ടൺ: കോവിഡ് വാർത്തസമ്മേളനത്തിനിടെ ചോദ്യമുന്നയിച്ച ചൈനീസ് വംശജയായ അമേരിക്കൻ മാധ്യമ പ്രവർത്തകയോട് കോപിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ നടന്ന വാർത്തസമ്മേളനത്തിൽ സി.ബി.എസ് ന്യൂസ് റിപ്പോർട്ടർ വെയ്ജിയ ജിയാങ്ങിനോടാണ് ട്രംപ് ഇടഞ്ഞത്.
രോഗ പരിശോധനയിൽ മറ്റുരാജ്യങ്ങളേക്കാൾ മെച്ചമാണ് യു.എസെന്ന് ട്രംപ് അവകാശപ്പെട്ടപ്പോഴാണ് വെയ്ജിയ ചോദ്യമുന്നയിച്ചത്. ദിനേന അമേരിക്കക്കാർ മരിച്ചുകൊണ്ടിരിക്കെ, കോവിഡ് പരിശോധനയുടെ പേരിൽ എന്തിനാണ് അന്താരാഷ്ട്ര മത്സരമെന്നായിരുന്നു അവരുടെ ചോദ്യം. ഈ ചോദ്യം തന്നോടല്ല, ചൈനയോടാണ് ചോദിക്കേണ്ടതെന്നായിരുന്നു ട്രംപിെൻറ മറുപടി.
ഇതെന്നോട് പ്രത്യേകം പറയുന്നതെന്തിനെന്ന് അവർ തിരിച്ചുചോദിച്ചു. ഇത്തരം വഷളൻ ചോദ്യം ചോദിക്കുന്ന ആരോടും താനിത് പറയുമെന്നായി ട്രംപ്. ഇതൊരു വഷളൻ ചോദ്യമല്ലെന്ന് അവർ തിരിച്ചടിച്ചു.
ഇതോടെ മറ്റു മാധ്യമ പ്രവർത്തകരോട് ചോദ്യമുന്നയിക്കാൻ ട്രംപ് ആവശ്യപ്പെട്ടു. തുടർന്ന് ചോദ്യമുന്നയിക്കേണ്ട സി.എൻ.എന്നിെൻറ കൈറ്റ്ലിൻ കോളിൻസ്, വെയ്ജിയക്ക് ചോദ്യം പൂർത്തിയാക്കാൻ സമയം നൽകി. ഇതോടെ അടുത്തയാളെ വിളിച്ചെങ്കിലും അവർ കോളിൻസിേൻറത് കഴിഞ്ഞുമതി എന്നുപറഞ്ഞതോടെ ട്രംപ് വാർത്തസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
ട്രംപിെൻറ സംസാരം വംശീയ ചുവയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സി.എൻ.എൻ ചീഫ് ബ്രയാൻ സ്റ്റെൽറ്റർ അടക്കമുള്ളവർ രംഗത്തെത്തി. വെയ്ജിയക്ക് പിന്തുണയർപ്പിച്ചുള്ള ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.