വാഷിങ്ടൺ: ചൈനയുടെ ചാര ബലൂണുകൾ തന്ത്ര പ്രധാനമേഖലകളിൽ വട്ടംചുറ്റുന്നത് കണ്ടെത്തിയെന്ന് യു.എസ്. യു.എസ് പ്രതിനിധികൾ ബെയ്ജിങ് സന്ദർശിക്കാനിരിക്കെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
ആദ്യം പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശ പ്രകാരം ബലൂൺ വെടിവെച്ചിടാൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ചേർന്ന് തീരുമാനിച്ചെങ്കിലും, വെടിവെച്ചിടുമ്പോൾ ഭൂമിയിൽ പതിക്കുന്ന ബലൂൺ ആളുകൾക്ക് ജീവനാശത്തിനിടവരുത്തുമെന്നതിനാൽ അത് ഒഴിവാക്കുകയായിരുന്നുവെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ ബലൂണിന്റെ ഉദ്ദേശ്യം എന്താണെന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വടക്കുപടിഞ്ഞാറൻ യു.എസ് മേഖലകളിയൂടെയാണ് ബലൂൺ സഞ്ചരിച്ചിരുന്നത്. ഇത് വ്യോമ താവളങ്ങളും തന്ത്ര പ്രധാനമായ ആണവ മിസൈലുകളും ഉൾപ്പെടുന്ന മേഖലയാണ്. എന്നാൽ ബലൂൺ രാജ്യത്ത് സുരക്ഷാ ഭീഷണി ഉയർത്തുമെന്ന് പെന്റഗൺ കരുതുന്നില്ല.
ചൈനയും യു.എസും തമ്മിലുള്ള തർക്കം രൂക്ഷമായതിനു പിന്നാലെ, തർക്ക പരിഹാരം ലക്ഷ്യംവെച്ച് യു.എസ്. സെക്രട്ടറി ആന്റണി ബ്ലിൻകെൻ ചൈന സന്ദർശിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.