തെൽ അവീവ്: ഇന്നലെ രാവിലെ തെക്കൻ ഗസ്സ മുനമ്പിലെ റഫയിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ട് സൈനികരിൽ അഞ്ച് പേരുടെ പേരുവിവരങ്ങൾ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. എലിയഹു മോഷെ, ഇറ്റയ് അമർ, സ്റ്റാനിസ്ലാവ് കോസ്റ്ററേവ്, ബ്ലൂമോവിറ്റ്സ്, യെഷയ ഗ്രുബർ എന്നീ പേരുകളാണ് ഐ.ഡി.എഫ് പുറത്തുവിട്ടത്.
ഒറ്റ ആക്രമണത്തിൽ എട്ടു സൈനികരുടെ മരണത്തിൽ ഇസ്രായേൽ നടുങ്ങിയിരിക്കുകയാണ്. ജനുവരിക്ക് ശേഷം ഇസ്രായേൽ പ്രതിരോധ സേന നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബന്ദികളുടെ മോചനത്തിനും വെടിനിർത്തലിനുമായി ബിന്യമിൻ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരവെയാണ് സൈനികരുടെ മരണ വാർത്ത വന്നത്. സൈനിക ടാങ്കറുകൾ തകർത്താണ് ഹമാസിന്‍റെ അൽഖസ്സാം ബ്രിഗേഡ് ഇസ്രായേൽ സൈനികരെ വധിച്ചത്.
അതിനിടെ, ഇന്ന് വടക്കൻ ഗസ്സയിൽ നടന്ന ഏറ്റുമുട്ടലിൽ ഇസ്രായേലിന്‍റെ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടു. ടാങ്കിന് നേർക്ക് ഹമാസ് നടത്തിയ ആക്രമണത്തിലാണിത്. രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നരനായാട്ട് തുടരുന്ന ഇസ്രായേൽ സൈന്യം, ഗസ്സ സിറ്റിയിൽ വീടുകൾക്കുനേരെ നടത്തിയ ആക്രമണത്തിൽ 28 ഫലസ്തീനികളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ രണ്ട് ബന്ദികളും കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.