ഇസ്രായേലിന് മുന്നറിയിപ്പുമായി ഫ്രാൻസ്: ‘യുദ്ധം വ്യാപിപ്പിക്കരുത്, ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക’

ന്യൂയോർക്ക്: ഗസ്സ യുദ്ധം രൂക്ഷമാക്കുകയും ലബനാനിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയും ചെയ്യുന്ന ഇസ്രായേലിനെതിരെ മുന്നറിയിപ്പുമായി ഫ്രാൻസ്. യു.എൻ ജനറൽ അസംബ്ലിയുടെ രണ്ടാം ദിവസമാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആഞ്ഞടിച്ചത്. മിഡിൽ ഈസ്റ്റിൽ ഉടനീളം സംഘർഷം വ്യാപിക്കാനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി.

സിവിലിയന്മാരെ സംരക്ഷിക്കാനും മേഖലയിൽ യുദ്ധം വ്യാപിപ്പിക്കുന്നത് തടയാനും നയതന്ത്ര തലത്തിൽ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും മാക്രോൺ ആഹ്വാനം ചെയ്തു.

ലബനാനിൽ 21 ദിവസത്തെ വെടിനിർത്തൽ വേണമെന്ന ആവശ്യം ഉന്നയിച്ച് യു.എസിന്റേയും ഫ്രാൻസിന്റേയും നേതൃത്വത്തിൽ വിവിധ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ലബനാൻ വിഷയത്തിൽ യു.എൻ അടിയന്തര രക്ഷാസമിതി യോഗം ചേർന്നതിന് ശേഷമാണ് ഗസ്സയിൽ സമ്പൂർണ്ണ വെടിനിർത്തൽ നടപ്പാക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ആസ്ട്രേലിയ, കാനഡ, യുറോപ്യൻ യൂണിയൻ, ജർമ്മന, ഇറ്റലി, ജപ്പാൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.

2023 ഒക്ടോബർ എട്ട് മുതൽ ലബനാൻ-ഇസ്രായേൽ അതിർത്തിയിൽ നിലനിൽക്കുന്ന സാഹചര്യം മേഖലയാകെ വ്യാപിക്കാനുള്ള സംഘർഷമാവാൻ സാധ്യതയുണ്ട്. ഇതിനോട് ഇസ്രായേൽ, ലബനാൻ ജനങ്ങൾക്ക് താൽപര്യമില്ല. സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണം. അതിർത്തികളിലുള്ള ജനങ്ങൾക്ക് സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യമുണ്ടാകണമെന്നും സംയുക്ത പ്രസ്താവനയിൽ രാജ്യങ്ങൾ പറഞ്ഞു.

എല്ലാ വിഭാഗങ്ങളേയും ഞങ്ങൾ വിളിക്കും. ഇസ്രായേൽ, ലബനാൻ സർക്കാറുകളുമായി സംസാരിക്കും. ഉടൻ താൽക്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിലാക്കും. പിന്നീട് നയതന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Macron warns Israel against expanding war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.