മ്യൂണിക്: ജർമനിയിലെ പ്രമുഖ നഗരമായ മ്യൂണിക്കിൽ അജ്ഞാതനായ ആക്രമിയുടെ വെടിവെപ്പിൽ വനിത പൊലീസ് ഒാഫിസറടക്കം നിരവധി പേർക്ക് പരിക്ക്. ബവേറിയ പ്രവിശ്യയുടെ തലസ്ഥാനമായ മ്യൂണിക്കിലെ ഉണ്ടെർഫോമെറിങ് എസ് ബാൻ (റീജനൽ) ഭൂഗർഭ ട്രെയിൻ സ്റ്റേഷനിലാണ് സംഭവം. ആക്രമിയെ പിടികൂടിയതായി പൊലീസ് വക്താവ് മാർകസ് ഡഗ്ലോറിയ മാർട്ടിൻസ് അറിയിച്ചു. അക്രമത്തിനു പിന്നിൽ രാഷ്ട്രീയമോ മതപരമോ ആയ കാരണമുള്ളതായി ഇതുവരെ അറിവായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിയുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
വനിത പൊലീസ് ഓഫിസർക്ക് തലക്കാണ് വെടിയേറ്റത്. ഇവരുടെ നില അതിഗുരുതരമായി തുടരുകയാണ്. മറ്റു രണ്ടു പേർക്കും സാരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും അപകടനില തരണംചെയ്തിട്ടുണ്ട്. ആയുധമൊന്നും കൈവശമില്ലാതെയാണ് ആക്രമി റെയിൽവേ സ്റ്റേഷനിലെത്തിയതെന്നാണ് സൂചന. ട്രെയിൻ കടന്നുവരുേമ്പാൾ പൊലീസ് ഒാഫിസറെ അതിനു മുന്നിലേക്ക് തള്ളിയിടാനായിരുന്ന ആദ്യം ആക്രമിയുടെ ശ്രമം.
ഇത് ഫലംകാണാതിരുന്നപ്പോൾ അടുത്തുണ്ടായിരുന്ന വനിത ഒാഫീസറുടെ തോക്ക് കൈവശപ്പെടുത്തിയ ആക്രമി തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ആദ്യം വനിത ഒാഫീസറുടെ തലക്ക് വെടിവെച്ചശേഷം പിന്നീട് മറ്റുള്ളവരുടെ നേരെയും തിരിഞ്ഞു. കഴിഞ്ഞവർഷം ജൂലൈയിൽ ഡേവിഡ് അലി സൺബോലി എന്ന 18കാരൻ മ്യൂണിക് നഗരത്തിലെ ഷോപ്പിങ് മാളിൽ നടത്തിയ വെടിവെപ്പിൽ ഒമ്പതു പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.