ബ്രസൽസ്: ഗസ്സക്കുള്ള സഹായം മൂന്നിരട്ടിയാക്കി ഉയർത്തി യുറോപ്യൻ കമീഷൻ. 50 മില്യൺ യൂറോയുടെ അധിക സഹായമാണ് ഗസ്സക്ക് കമീഷൻ പ്രഖ്യാപിച്ചത്. പ്രത്യേക സാഹചര്യത്തിൽ അടിയന്തരമായി സഹായം ഉയർത്താൻ യുറോപ്യൻ കമീഷൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ 25 മില്യൺ യുറോയാണ് ഗസ്സക്ക് സഹായമായി നൽകിയിരുന്നത്. ഇത് 75 മില്യൺ യൂറോയായാണ് ഉയർത്തിയിരിക്കുന്നത്.
ഗസ്സ മുനമ്പിലേക്ക് സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ യു.എൻ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും യുറോപ്യൻ കമീഷൻ അറിയിച്ചു. ഹമാസിനെ പ്രതിരോധിക്കാനുള്ള ഇസ്രായേൽ അവകാശത്തെ അംഗീകരിക്കുന്നു. ഇതിനൊപ്പം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കും കമീഷൻ ബഹുമാനം നൽകുന്നുണ്ട്. ഗസ്സയിലെ നിരപരാധികളായ പൗരൻമാർക്ക് സഹായം ഉറപ്പാക്കുമെന്നും യുറോപ്യൻ കമീഷൻ അറിയിച്ചു.
ഗസ്സ മുനമ്പിലെ ജനങ്ങൾക്ക് മാനുഷികമായ സഹായം നൽകാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യുറോപ്യൻ കമീഷണർ ജാൻസ് ലെനാറിക് പറഞ്ഞു. യുറോപ്യൻ കമീഷന്റെ അധിക സഹായം ഉപയോഗിച്ച് ഗസ്സയിലെ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. സുരക്ഷിതമായി മാനുഷിക സഹായം ഗസ്സക്ക് നൽകാനുള്ള സാഹചര്യമുണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.