ബെയ്ജിങ്: കൊടും വരൾച്ചയെ തുടർന്ന് കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങിയ ചൈനയിലെ തെക്ക്- പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണിയുയർത്തി കനത്ത മഴ. ഞായറാഴ്ച മുതലാണ് സിചുവാങ് അടക്കം തെക്ക്- പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ കനത്തത്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരന്തനിവാരണ സേന സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ച് കൊണ്ടിരിക്കുകയാണ്.
പ്രളയം പ്രതിരോധിക്കാൻ അടിയന്തര നീക്കങ്ങൾ സിചുവാങിൽ നടക്കുന്നുണ്ട്. കടുത്ത വരൾച്ചയെ തുടർന്ന് ആഗസ്റ്റ് ആദ്യ ആഴ്ച ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് ഏഴിന് 60 വർഷത്തിലെ ഏറ്റവും കൂടിയ നിലയിലേക്ക് ചൈനയിൽ താപനില വർധിച്ചു. നിരവധി പട്ടണങ്ങളിൽ 45 ഡിഗ്രി സെൽഷ്യസിനും മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു.
ജലവൈദ്യുത പ്ലാന്‍റിലെ ഉത്പാദനം കുറക്കുകയും മിക്ക പട്ടണങ്ങളിലും വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തിരുന്നു. ഊർജ സംരക്ഷണത്തിനായി സിചുവാങിൽ ആറ് ദിവസത്തേക്ക് ഫാക്ടറികൾ അടച്ചിടാനും സർക്കാർ അടിയന്തര നിർദേശം പുറപ്പെടുവിച്ചിരുന്നു.
യാങ്സെ നദീ തടം വറ്റുകയും വിളകൾ ഉണങ്ങുകയും കൃഷിപ്പാടങ്ങൾ വിണ്ടുകീറുകയും ചെയ്തത് കടുത്ത പ്രതിസന്ധി ഉയർത്തിയിരുന്നു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.