ഗസ്സസിറ്റി: വ്യാഴാഴ്ച പുലർച്ചയും ഗസ്സയിൽ ഡസൻ കണക്കിന് വ്യോമാക്രമണം നടത്തിയ ഇസ്രായേൽ രണ്ടു ദിവസത്തിനകം വെടിനിർത്തൽ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന സമാധാന ചർച്ചകൾ ഫലം കാണുമെന്നും വെടിനിർത്തൽ നീക്കം വിജയിക്കുമെന്നും മുതിർന്ന ഹമാസ് നേതാവ് മൂസ അബൂ മർസൂഖ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ച നടന്ന വ്യോമാക്രമണത്തിനും ഹമാസിെൻറ റോക്കറ്റാക്രമണത്തിനും ശേഷം മണിക്കൂറുകളോളം ഇരുപക്ഷവും സംയമനം പാലിച്ചത് സംഘർഷം അയയുന്നതിെൻറ സൂചനയാണെന്ന് പറയപ്പെടുന്നു.
വെടിനിർത്തലിന് വഴിയൊരുക്കി ആക്രമണം ഗണ്യമായി മയപ്പെടുത്തണമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെങ്കിലും ലക്ഷ്യം നേടുന്നതുവരെ സൈനിക നടപടി തുടരുമെന്നാണ് നെതന്യാഹു പരസ്യമായി പ്രതികരിച്ചത്. തുടർന്ന് ഗസ്സയിലെ ഖാൻ യുനിസിലും ദെയിർ അൽ ബലാഹിലും ഇസ്രായേൽ നൂറുകണക്കിന് വ്യോമാക്രമണം നടത്തി. വീടുകൾ തകരുകയും ഒരാൾ മരിക്കുകയും ചെയ്തു.
ദക്ഷിണ ഇസ്രായേൽ ലക്ഷ്യമാക്കി ഹമാസ് തൊടുത്ത റോക്കറ്റുകളിൽ അഞ്ചെണ്ണം ബിർഷേബ നഗരത്തിൽ പതിച്ചു. ആളപായമോ പരിക്ക് സംബന്ധിച്ചോ വിവരം ലഭ്യമായിട്ടില്ല. ടാങ്ക് വേധ മിസൈൽ പതിച്ച് ഇസ്രായേൽ സൈനികന് പരിക്കേറ്റിട്ടുണ്ട്. ഹമാസ് റോക്കറ്റാക്രമണത്തിൽ ഇതുവരെ ഇസ്രായേലിൽ 12 പേരും വ്യോമാക്രമണത്തിൽ ഗസ്സയിൽ 230 ഫലസ്തീൻകാരും മരിച്ചിട്ടുണ്ട്. അതിനിടെ, യു.എൻ രക്ഷാസമിതിയിൽ ഫ്രാൻസ്, ഈജിപ്ത്, ജോർഡൻ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ കൊണ്ടുവരുന്ന വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്യുമെന്ന് അമേരിക്ക അറിയിച്ചു. ഈ നീക്കം അമേരിക്ക നടത്തുന്ന സമാധാന നീക്കങ്ങളെ അട്ടിമറിക്കുമെന്ന് യു.എസ് പ്രതിനിധി അറിയിച്ചു. അതിനിടെ, റോക്കറ്റാക്രമണത്തിൽനിന്ന് സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് ജർമൻ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് പ്രതികരിച്ചു.
ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. യു.എൻ പൊതുസഭക്ക് തുടക്കം കുറിച്ച് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം വെടിനിർത്തൽ ആവശ്യം ഉന്നയിച്ചത്. സഭയിൽ 12 അറബ് രാജ്യങ്ങളിലെ വിദേശ മന്ത്രിമാരടക്കം നൂറ് അംഗങ്ങൾ പ്രസംഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.