കിയവ്: കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തെ ഒരു തണുത്ത പ്രഭാതത്തിലാണ് യുക്രെയ്നുമേൽ റഷ്യ പൂർണതോതിലുള്ള ആക്രമണം ആരംഭിച്ചത്. വളരെ പെട്ടെന്ന് രാജ്യം കീഴടക്കി അധിനിവേശം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പോരാട്ടമുഖത്തേക്കിറങ്ങിയ റഷ്യ 500 ദിവസം പിന്നിടുമ്പോഴും ഫലമൊന്നുമില്ലാത്ത യുദ്ധം തുടരുകയാണ്. ഉടനെയൊന്നും അവസാനിക്കുന്ന ലക്ഷണവും കാണുന്നില്ല. 2022 ഫെബ്രുവരി 24ന് തുടങ്ങിയ യുക്രെയ്ൻ അധിനിവേശത്തിന് ശനിയാഴ്ചയാണ് 500 ദിവസം തികഞ്ഞത്.
63 ലക്ഷം യുക്രെയ്നികളാണ് യുദ്ധത്തെത്തുടർന്ന് അഭയാർഥികളായി മാറിയത്. യുക്രെയ്നിൽ 9083 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന പറയുന്നു. യഥാർഥ മരണനിരക്ക് ഇതിലും ഉയർന്നേക്കുമെന്നാണ് ഭയപ്പെടുന്നത്. 15,779 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുഭാഗത്തും കൊല്ലപ്പെട്ട സൈനികരുടെ കണക്ക് കൃത്യമായി ലഭ്യമല്ല. യുദ്ധത്തെത്തുടർന്ന് രാജ്യത്ത് 143 ബില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണ് കിയവ് സ്കൂൾ ഓഫ് ഇക്കണോമിക്സ് കണക്കാക്കുന്നത്. ഇതിനകം റഷ്യ കൈവശപ്പെടുത്തിയത് കേവലം 20 ശതമാനത്തിൽതാഴെമാത്രം യുക്രെയ്ൻ പ്രദേശമാണ്.
രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധിക്കാണ് യുക്രെയ്ൻ യുദ്ധം സാക്ഷ്യം വഹിച്ചത്. അഭയാർഥികളിൽ ഭൂരിഭാഗവും (59,67,100) മറ്റ് യൂറോപ്യൻ രാജ്യങ്ങളിലാണ് അഭയം തേടിയത്. 60 ലക്ഷത്തോളം പേർ രാജ്യത്തിനകത്ത് ഭവനരഹിതരായി കഴിയുകയും ചെയ്യുന്നുണ്ട്. 18നും 60നും മധ്യേ പ്രായമുള്ള പുരുഷന്മാരോട് റഷ്യക്കെതിരെ പോരാടുന്നതിന് രാജ്യത്തുതന്നെ കഴിയാൻ നിർദേശിച്ചിട്ടുള്ളതിനാൽ അഭയാർഥികളിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
യുക്രെയ്നിൽനിന്നുള്ള അഭയാർഥികൾ ഏറ്റവും കൂടുതൽ എത്തിയത് റഷ്യയിലാണ് (12,75,315). ജർമനി (10,76,680), പോളണ്ട് (9,99,690), ചെക് റിപ്പബ്ലിക് (3,50,455), യു.കെ (2,06,700) എന്നിവയാണ് കൂടുതൽ അഭയാർഥികളെ സ്വീകരിച്ച മറ്റ് രാജ്യങ്ങൾ.
റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയ്ൻ ചെറുത്തുനിൽപിന്റെ പ്രതീകമായി മാറിയ കരിങ്കടലിലെ സ്നേക്ക് ഐലൻഡിൽ സന്ദർശനം നടത്തിയാണ് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി 500ാം ദിവസത്തെ ശ്രദ്ധേയമാക്കി മാറ്റിയത്. ദ്വീപിൽനിന്ന് പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ അദ്ദേഹം രാജ്യത്തെ സൈനികരുടെ പോരാട്ടവീര്യത്തെ പുകഴ്ത്തി. രാജ്യത്തിന്റെ ഓരോ ഭാഗവും വീണ്ടെടുക്കുമെന്നതിന്റെ തെളിവാണ് ദ്വീപിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതെന്ന് സെലൻസ്കി പറഞ്ഞു.
റഷ്യ അധിനിവേശം ആരംഭിച്ച ദിവസം തന്നെ ഈ ചെറുദ്വീപിന്റെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. യുക്രെയ്നിലെ ഏറ്റവും വലിയ തുറമുഖവും നാവികസേന ആസ്ഥാനവുമായ ഒഡേസ ആക്രമിക്കാൻ ദ്വീപിനെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമാണ് റഷ്യക്കുണ്ടായിരുന്നത്. കീഴടങ്ങിയില്ലെങ്കിൽ ബോംബിട്ടു തകർക്കുമെന്ന് റഷ്യൻ യുദ്ധക്കപ്പലിൽനിന്ന് ഭീഷണി മുഴക്കിയില്ലെങ്കിലും ദ്വീപിലുണ്ടായിരുന്ന യുക്രെയ്ൻ സൈനികർ കൂട്ടാക്കിയില്ല. റഷ്യൻ സേന യുക്രെയ്ൻ സൈനികരെ തടവുകാരാക്കിയെങ്കിലും തടവുകാരുടെ കൈമാറ്റക്കരാർ പ്രകാരം മോചിപ്പിച്ചു. പിന്നീട് യുക്രെയ്ൻ സൈന്യം ദ്വീപിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.