വാഷിങ്ടൺ: യുക്രെയ്നെതിരെ അധിനിവേശം നടത്താൻ റഷ്യ വ്യാജ തെളിവുകൾ നിർമ്മിക്കുന്നുവെന്ന് യു.എസ്. യുക്രെയ്ൻ തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറിയെന്ന് വരുത്താനാണ് റഷ്യയുടെ ശ്രമം. ഇതിനായി അവർ വ്യാജ ഗ്രാഫിക് വിഡിയോ നിർമ്മിക്കുകയാണെന്നും യു.എസ് ആരോപിച്ചു.
വ്യാജ തെളിവുകളുണ്ടാക്കി യുക്രെയ്നിൽ അധിനിവേശം നടത്താനാണ് റഷ്യയുടെ ശ്രമമെന്ന് യു.എസ് പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. യുക്രെയ്ൻ സൈന്യമോ ഇന്റലിജൻസ് സേനയോ റഷ്യയുടെ സ്വതന്ത്ര ഭൂവിഭാഗത്തേയോ റഷ്യൻ സംസാരിക്കുന്ന ആളുകളേയോ ആക്രമിച്ചുവെന്ന് വരുത്താനാണ് ശ്രമം. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി യുക്രെയ്നെ ആക്രമിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ജോൺ കിർബി കൂട്ടിച്ചേർത്തു.
ഇൗ വ്യാജ ആക്രമണത്തിന്റെ ഭാഗമായി ഗ്രാഫിക് വിഡിയോയും റഷ്യ പുറത്തിറക്കിയേക്കും. അതിൽ യുക്രെയ്ൻ അല്ലെങ്കിൽ പടിഞ്ഞാറൻ സൈന്യത്തിന്റെ കൈവശം ആയുധങ്ങളുമുണ്ടാവും. യുക്രെയ്ന് പടിഞ്ഞാറൻ സേന നൽകിയ ആയുധങ്ങളുടെ സാന്നിധ്യമെല്ലാം വ്യാജ വിഡിയോയിൽ ഉണ്ടാവുമെന്നും ജോൺ കിർബി കൂട്ടിച്ചേർത്തു.
അതേസമയം യുറോപ്യൻ യൂണിയനിലെ റഷ്യൻ അംബാസിഡർ വ്ലാഡമിർ ചിചോവ് ഇത്തരം വാർത്തകൾ നിരസിച്ചു. വ്യാജ ഓപ്പറേഷനുകളിലൂടെ യുക്രെയ്നിൽ അധിനിവേശം നടത്താൻ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന യു.എസ് അതിന് തെളിവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.