മൂന്നരയേക്കറില്‍ എന്തൊക്കെ കൃഷി ചെയ്യാനാകും?. മീന്‍, ആട്, പശു, കോഴി, വാഴ, തെങ്ങ്, ജാതി, പച്ചക്കറികള്‍...തൃശൂർ ജില്ലയിലെ പെരിഞ്ഞനം വെസ്റ്റ് സ്വദേശി കിഴക്കേടത്ത് രഞ്ജിത്തിനോടാണ് ചോദ്യമെങ്കിൽ ഉത്തരം ഇങ്ങനെ നീണ്ടുപോകും. ചുരുങ്ങിയ സ്ഥലത്ത് കൃത്യമായ ആസൂത്രണത്തോടെ തയാറാക്കിയ നൂതന കൃഷി രീതികളുമായി ശ്രദ്ധേയനാവുകയാണ് രഞ്ജിത്ത്.
മൂന്നരയേക്കറിൽ സാന്നിധ്യമില്ലാത്ത കൃഷികള്‍ ചുരുക്കം. രണ്ട് പതിറ്റാണ്ടിലധികം നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ നാട്ടിലെത്തിയതാണ് രഞ്ജിത്ത്. ഇനി എന്തുചെയ്യുമെന്ന ആലോചനയില്‍നിന്നാണ് മൂന്നു വര്‍ഷം മുമ്പ് സമ്മിശ്രകൃഷി എന്ന ആശയം ഉരുത്തിരിഞ്ഞത്. വീട്ടുപറമ്പിനെ കൃഷിഭൂമിയാക്കി മാറ്റിയെടുക്കാനും ഇതേസമയമേ വേണ്ടിവന്നുള്ളൂ. മീന്‍ വളര്‍ത്തലാണ് പ്രധാനകൃഷി. ആധുനിക രീതിയില്‍ നിർമിച്ച മൂന്ന് കുളങ്ങള്‍ക്ക് മൊത്തം 20,000 ചതുരശ്ര അടി വിസ്തീര്‍ണം വരും. കട്ട്ള, രോഹു, മൃഗാള്‍, ഗ്രാസ്കാര്‍പ്പ്, തിലാപ്പിയ തുടങ്ങിയ 3,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് രണ്ടുമാസം മുമ്പ് നിക്ഷേപിച്ചത്.
അലങ്കാരമത്സ്യങ്ങള്‍ക്ക് മാത്രമായുള്ള മറ്റൊരു കുളത്തെ ഹാച്ചറിയാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. മീന്‍ വളര്‍ത്തുന്ന കുളത്തിന് മുകളിലാണ് കോഴി വളര്‍ത്താന്‍ സംവിധാനം ഒരുക്കിയത്. 260 കോഴികള്‍ ഇവിടെയുണ്ട്. പ്രതിവര്‍ഷം 340 മുട്ട കിട്ടും. ഒന്നര വര്‍ഷം കഴിഞ്ഞാല്‍ ഇറച്ചിക്കോഴിയായി വില്‍ക്കാം. സിരോഹി, ജമുനാപ്യാരി, മലബാറി ഇനങ്ങളിലുള്ള 17 ആടുകളാണ് ഫാമില്‍ ഉള്ളത്. ഇവക്കും മറ്റ് കന്നുകാലികള്‍ക്കും തീറ്റ നല്‍കാനായി തിന മുളപ്പിച്ച് പുല്ലാക്കുന്ന സംവിധാനവും ഇവിടെയുണ്ട്. ഏഴ് ദിവസംകൊണ്ടാണ് പുല്ല് മുളപ്പിച്ചെടുക്കുന്നത്.
ഒരു കിലോ തിനകൊണ്ട് എഴ് കിലോ പുല്ല് ഉല്പാദിപ്പിക്കാം. മാര്‍ക്കറ്റില്‍ ലഭിക്കുന്ന കാലിത്തീറ്റയെക്കാള്‍ വിലകുറയും. 200 ചതുരശ്ര അടി സ്ഥലം ഉണ്ടെങ്കില്‍ 20 കാലികള്‍ക്കുള്ള പുല്ല് കിട്ടുമെന്ന് രഞ്ജിത്ത് പറഞ്ഞു. 500ഓളം വരുന്ന നേന്ത്രൻ, റോബസ്റ്റ വാഴകളും 310 തെങ്ങുകളും ഫാമിലുണ്ട്. കുളത്തിലെ വെള്ളം ശുദ്ധീകരിക്കാനായി അക്വാപോണിക്സ് സംവിധാനവും സ്വന്തം ഭാവനയില്‍ രൂപകല്‍പ്പന ചെയ്ത വളം നിര്‍മാണ യന്ത്രവും പക്കല്‍ ഉണ്ട്.
മാര്‍ക്കറ്റില്‍ വന്‍ വിലകൊടുത്ത് വാങ്ങേണ്ടുന്ന ശാസ്ത്രീയ സംവിധാനങ്ങള്‍ സ്വയം നിര്‍മിച്ചപ്പോള്‍ അഞ്ചിലൊന്ന് തുകേയ ചെലവായുള്ളൂ എന്ന് രഞ്ജിത്ത് അവകാശപ്പെട്ടു. പറമ്പിലെ ഒരു ഭാഗത്ത് നിര്‍മിച്ച പക്ഷിക്കൂട്ടില്‍ ലവ്ബേര്‍ഡ്സ്, ജാവ, ഫിഞ്ചസ്, ആഫ്രിക്കന്‍ പാരറ്റ് തുടങ്ങി നിരവധി പക്ഷികളുടെ കലമ്പലുകള്ക്കുമില്ല കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.