ആവശ്യമെങ്കില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം നല്‍കും -ജയന്ത് സിന്‍ഹ

ഗുഡ്ഗാവ്: കിട്ടാക്കടങ്ങളെപ്പറ്റി സര്‍ക്കാറിന് വ്യക്തമായ ബോധ്യമുണ്ടെന്നും പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ മൂലധനം നല്‍കുമെന്നും കേന്ദ്ര ധന സഹമന്ത്രി ജയന്ത് സിന്‍ഹ. രണ്ടാമത് ജ്ഞാന്‍സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 69 ലക്ഷം കോടിയോളം രൂപയാണ് ബാങ്കുകള്‍ വായ്പയായി നല്‍കിയിട്ടുള്ളത്. ഇതില്‍ എട്ട് ലക്ഷത്തോളം കോടിയാണ് കിട്ടാക്കടമായി പൊതുമേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ മേഖലാ ബാങ്കുകള്‍ക്കും കൂടിയുള്ളത്. മൊത്തം വായ്പയുടെ 11.25 ശതമാനത്തോളമാണ് മുതലും പലിശയും കിട്ടാതെ പ്രതിസന്ധിയിലായത്. 2019 മാര്‍ച്ച് വരെ 70,000 കോടിയാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 2016ലെ ബജറ്റില്‍ 25,000 കോടി സര്‍ക്കാര്‍ ബാങ്കുകള്‍ക്കായി മാറ്റിവെച്ചിരുന്നു. ബാങ്കുകള്‍ക്ക് പര്യാപ്തമായ തോതില്‍ മൂലധനം ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമെങ്കില്‍ കൂടുതല്‍ വിഹിതം അനുവദിക്കും. കിട്ടാക്കടങ്ങളുടെ കാര്യത്തില്‍ ബാങ്കുകള്‍ സ്ഥിരത കൈവരിച്ചു.  ഈ പണം എവിടെയാണെന്നും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതും ഇപ്പോള്‍ നമുക്കറിയാം. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും നിഷ്ക്രിയ ആസ്തി റിസര്‍വ് ബാങ്കിന്‍െറ നിരീക്ഷണത്തിലാണ്. കിട്ടാക്കടങ്ങളുടെ കാര്യത്തില്‍ ബാങ്കുകളെ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.