മാ​ധ​ബി പു​രി ബു​ച്ച്

‘ഹിൻഡൻബർഗിന്റേത് ആരോപണം മാത്രം’; മാധബി ബുച്ചിനെതിരെ അന്വേഷണം നടത്തില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ അന്വേഷണം നടത്താൻ പദ്ധതിയില്ലെന്ന് അറിയിച്ച് ധനകാര്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തെ നിയോഗിക്കില്ലെന്നും ധനകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്. ബുച്ചിനെതിരായ ആരോപണം വലിയ രാഷ്ട്രീയവിവാദമായ സാഹചര്യത്തിൽ അത് അന്വേഷിക്കാൻ സമിതിയെ വെക്കുമോയെന്ന ചോദ്യത്തിലാണ് തങ്ങൾ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചത്. ഇക്കാര്യത്തിൽ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വന്നത് മുതൽ ഇതിൽ കഴമ്പില്ലെന്ന നിലപാട് മാത്രമാണ് കേന്ദ്രവും ബി.ജെ.പിയും സ്വീകരിച്ചിരുന്നത്.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് റിസർചാണ് രംഗത്തെത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ശനിയാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു.

മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർച്ചിന്‍റെ വെളിപ്പെടുത്തൽ പാർലമെന്‍റിന്‍റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. അദാനിയുടെ ഓഹരിത്തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിൽ 'സെബി' കാണിക്കുന്ന വിമുഖത സുപ്രീംകോടതിയുടെ വിദഗ്ധസമിതി വരെ ചൂണ്ടിക്കാട്ടിയതാണെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Tags:    
News Summary - No plan to probe Madhabi Puri Buch over Hindenburg row, says FinMin official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.