മാ​ധ​ബി പു​രി ബു​ച്ച്

ഓരോ നിമിഷവും നിരീക്ഷിക്കപ്പെടുന്നു, മോശം ഭാഷ ഉപയോഗിക്കുന്നു; സെബി മേധാവിയുടെ ഓഫീസിനെതിരെ വ്യാപക പരാതി

മുംബൈ: സെബി മേധാവി മാധബി ബുച്ചിന്റെ ഓഫീസിനെതിരെ വ്യാപക പരാതി. ഓഫീസിലെ ജോലി സാഹചര്യം മോശമാണെന്നാണ് ജീവനക്കാർ ധനകാര്യമന്ത്രാലയത്തിന് നൽകിയ പരാതിയിൽ പറയുന്നു. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ മോശം ഭാഷയാണ് ജീവനക്കാർക്കെതിരെ ഉപയോഗിക്കുന്നത്. യാഥാർഥ്യത്തോട് ഒട്ടും ചേർന്ന് നിൽക്കാത്ത ടാർജറ്റുകളാണ് ജീവനക്കാർക്ക് നൽകുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ഓരോ മിനിറ്റും ഉന്ന ഉദ്യോഗസ്ഥർ ജീവനക്കാരെ നിരീക്ഷിക്കുകയാണ്. ഇത് മാനസികാരോഗ്യത്തേയും വർക്ക്-ലൈഫ് ബാലൻസിനേയും ബാധിക്കുന്നുണ്ടെന്നും ജീവനക്കാർ ധനകാര്യ മന്ത്രാലയത്തിന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാർ റോബോട്ടുകളല്ല. ഒരു നോബ് തിരിച്ചാൽ അവരുടെ പ്രവർത്തനം വേഗത്തിലാവില്ല. ഇതുമായി ബന്ധപ്പെട്ട് സെബിക്ക് പരാതി നൽകിയെങ്കിലും സീനിയർ മാനേജ്മെന്റ് ഇതിൽ മൗനം പാലിക്കുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി സെബിയിലെ ജോലി സാഹചര്യം മോശമാണെന്നും അഞ്ച് പേജുകളുളള കത്തിൽ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ ആരോപണവുമായി ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസേർച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായാണ് ഹിൻഡൻബർഗ് രംഗത്തെത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിച്ചിരുന്നു.

Tags:    
News Summary - Sebi staff complains against chief Madhabi Puri Buch: Toxic work culture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.