അഭിജിത്ത്
കൊല്ലം: പോക്സോ കേസിലെ പ്രതി കോടതി മുറിക്കുള്ളിൽ നിന്ന് രക്ഷപ്പെട്ടതിനെ തുടർന്ന് പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അശ്ലീല പദപ്രയോഗം നടത്തിയ കേസിൽ പോക്സോ ചുമത്തി റിമാൻഡിലായിരുന്ന പരവൂർ കൂനയിൽ തോട്ടുംകര തൊടിയിൽവീട്ടിൽ അഭിജിത്ത് (വേട്ട അഭിജിത്ത് -21) ആണ് കൊല്ലത്ത് കോടതിയിൽനിന്ന് വെള്ളിയാഴ്ച രാവിലെ 11.30 ഓടെ രക്ഷപ്പെട്ടത്. കൊല്ലം ഫസ്റ്റ് അഡീഷനൽ പോക്സോ കോടതിയിൽ കേസ് പരിഗണിക്കവെയാണ് പൊലീസിന്റെയും ജഡ്ജിയുടെയും കൺമുന്നിൽനിന്ന് പ്രതി രക്ഷപ്പെട്ടത്.
ഇയാളെ പരവൂർ പൊലീസാണ് ആഗസ്റ്റ് ഒന്നിന് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്ത പ്രതി ജില്ല ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഇയാൾക്കെതിരെ വന്ന മറ്റൊരു പോക്സോ കേസിൽ ഫോർമൽ അറസ്റ്റ് ചെയ്യുന്നതിന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി നടപടിക്കായി പ്രതിയുടെ വിലങ്ങ് അഴിക്കുകയായിരുന്നു. ജഡ്ജി അടുത്തേക്ക് വിളിപ്പിച്ച് മൊഴിയെടുക്കവെ, ചേംബറിന് സമീപത്തെ കോടതി സ്റ്റാഫുകൾ മാത്രം ഉപയോഗിക്കുന്ന വാതിലിലൂടെ ഇയാൾ പെട്ടെന്ന് ഇറങ്ങി ഓടുകയായിരുന്നു. കോടതി മതിൽ ചാടിക്കടന്ന് ആസൂത്രണ സമിതി ഓഫിസിനുള്ളിലൂടെ കൊട്ടാരക്കുളം ഗണപതി ക്ഷേത്രം, ടി.ഡി റോഡ് വഴി പ്രതി രക്ഷപ്പെടുകയായിരുന്നു.
നഗരത്തിൽ തിരച്ചിൽ നടക്കവെ, പ്രതി പരവൂരിലെ വീട്ടിലെത്തി ബാഗുമായി രക്ഷപ്പെട്ടതായാണ് സൂചന. പൊലീസ് വീട് കേന്ദ്രീകരിച്ച് വെള്ളിയാഴ്ച രാത്രിയും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്കൂൾ വിദ്യാർഥിനികളെ ശല്യം ചെയ്യുന്നതുൾപ്പെടെ ഇയാൾക്കെതിരെ നിരവധി പരാതികളാണ് ഉള്ളത്. കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കേസിൽ കൊല്ലം വെസ്റ്റ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.
പ്രതി പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിച്ചു. പരവൂർ, കൊല്ലം വെസ്റ്റ് പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചതിനാൽ ഇതരസംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു. പരവൂർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ സ്ഥലങ്ങളിൽ കഴിഞ്ഞദിവസം അന്വേഷിച്ചെങ്കിലും പിടികൂടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.