ഒരു വർഷമായി കിടപ്പുമുറിയിൽ തടവിലാക്കി പീഡനം, പുറത്തുപോകുമ്പോൾ ചങ്ങല കൊണ്ട് കെട്ടിയിടും; സ്വാമി പൂർണാനന്ദയുടെ ക്രൂരതകൾ പുറത്ത്

വിശാഖപട്ടണം: ആന്ധ്രയിലെ ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂർണാനന്ദയുടെ ക്രൂരതകൾ വിവരിച്ച് പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി. രണ്ട് വർഷമായി നിരന്തരം ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ ഒരു വർഷം സ്വാമിയുടെ കിടപ്പുമുറിയിൽ തടവിലാക്കിയായിരുന്നു പീഡനം. പുറത്തുപോകുമ്പോൾ ചങ്ങല കൊണ്ട് കട്ടിലിൽ കെട്ടിയിടും. രണ്ട് സ്പൂൺ ഭക്ഷണം മാത്രമാണ് കഴിക്കാൻ നല്‍കാറുള്ളതെന്നും അനാഥയായ പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. ആശ്രമത്തിലെ ജീവനക്കാരന്‍റെ സഹായത്തോടെ രക്ഷപ്പെട്ടാണ് കുട്ടി പൊലീസിൽ അഭയം തേടിയത്.

വിശാഖപട്ടണം വെങ്കോജിപ്പാലത്തുള്ള സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂർണാനന്ദ(64)യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശ്രമത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്‍റെ ഡയറക്ടര്‍ കൂടിയാണ് പൂർണാനന്ദ. നിരവധി പ്രമുഖർ എത്തുന്ന സ്ഥാപനമാണിത്.

 

ഈസ്റ്റ് ഗോദാവരി ജില്ലക്കാരിയായ 15കാരിയെ മാതാപിതാക്കൾ മരിച്ചതോടെയാണ് ബന്ധുക്കൾ അനാഥാലയത്തിൽ ഏൽപ്പിച്ചത്. ആദ്യം രാത്രിയിൽ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പൂർണാനന്ദയുടെ പീഡനം. പിന്നീടാണ് മുറിയിൽ തടവിലാക്കിയത്.

ആശ്രമത്തിലെ ജീവനക്കാരന്‍റെ സഹായത്തോടെ കഴിഞ്ഞ 13നാണ് പെൺകുട്ടി രക്ഷപ്പെട്ടത്. പിന്നീട് വഴിയിൽ പരിചയപ്പെട്ട മറ്റൊരാളുടെ സഹായത്തോടെ വിജയവാഡയിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞു. കേസ് വിശാഖപട്ടണം പൊലീസിനു കൈമാറുകയും പൂര്‍ണാനന്ദയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

2011ൽ 13കാരിയെ ബലാത്സംഗം ചെയ്‌ത കേസിലും സ്വാമി അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിരിക്കെയാണ് വീണ്ടും അറസ്റ്റ്. 

Tags:    
News Summary - Godman’ repeatedly raped 15-year-old girl, kept her chained in room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.