ഭുവനേശ്വർ: ഒഡിഷ്യയിൽ മലയാളി വൈദികൻ പൊലീസിൽ നിന്ന് നേരിട്ടത് ക്രൂര മർദനം. സമീപത്തെ ഗ്രാമത്തിൽ കഞ്ചാവ് പരിശോധന നടത്തിയ ഒഡിഷ പൊലീസ് ആണ് ബെഹറാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനെയും സഹ വികാരിയെയും മർദിച്ചത്.
പാകിസ്താനിൽ നിന്ന് വന്ന് മതപരിവർത്തനം നടത്തുന്നവരല്ലേ എന്നാക്രോശിച്ചായിരുന്നു മർദനം.
മാത്രമല്ല പള്ളിയിൽ നിന്ന് പണം അപഹരിക്കുകയും ചെയ്തു. മാർച്ച് 22നാണ് സംഭവം നടന്നത്. പരിസരത്തെ ഗ്രാമങ്ങളിൽ നടന്ന കഞ്ചാവ് പരിശോധനയ്ക്കിടെ പൊലീസ് പള്ളിയിലേക്ക് കയറിവന്ന് അവിടെയുണ്ടായിരുന്ന പെൺകുട്ടികളെ മർദിക്കാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കും സഹ വികാരിക്കും ക്രൂരമായ മർദനമേറ്റതെന്നും ഫാ. ജോഷി ജോർജ് പറയുന്നു. സഹവികാരിയുടെ തോളെല്ലിനാണ് മർദനത്തിൽ പരിക്കേറ്റത്. പൊലീസ് സംഘം പള്ളിയിലെ ഓഫിസിൽ കയറി 40,000 രൂപ മോഷ്ടിച്ചുവെന്നും ഇദ്ദേഹം പറയുന്നു.
എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചതിൽ പ്രകോപിതരായ പൊലീസ് രണ്ടുപേരേയും റോഡിലൂടെ വലിച്ചിഴച്ചു. അടുത്ത ഗ്രാമത്തിലേക്ക് കൊണ്ടുപോയി അധിക്ഷേപിച്ചതായും പരാതിയുണ്ട്. ആക്രമണത്തിൽ തലയ്ക്കും തോളെല്ലിനും സാരമായി പരിക്കേറ്റ ഫാദർ ദയാനന്ദ് ബഹ്റാംപൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സംഭവത്തിൽ രൂപത നിയമനടപടി സ്വീകരിക്കുമെന്നാണ് വൈദികൻ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.