ജോലി വാഗ്ദാനം നൽകി 68 കാരിയെ പീഡിപ്പിച്ചയാൾക്ക് 10 വർഷം കഠിന തടവ്

തൃശൂർ: വീട്ടുജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി വിധവയായ 68കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ 10 വർഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അടൂര്‍ സ്വദേശിയും പൂത്തൂര്‍ ചെറുകന്ന് ഐക്യനഗറില്‍ താമസക്കാരനുമായ ചന്ദ്രനെയാണ് (58) തൃശൂർ ഒന്നാം അഡീഷനല്‍ അസി. സെഷന്‍സ് ജഡ്ജി സി.എസ്. അമ്പിളി ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം ഒരു മാസം അധികതടവ് അനുഭവിക്കണം.

2018 ഒക്ടോബര്‍ നാലിന് പുത്തൂര്‍ ചെറുകുന്നിലാണ് സംഭവം. പുത്തൂരുള്ള വീട്ടില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി വയോധികയെ കൊണ്ടുപോയത്. മക്കളില്ലാത്ത ഇവർ കൂലിപ്പണി ചെയ്താണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. പുത്തൂരെത്തിയ ശേഷം വീട്ടിലേക്കുള്ള വഴിയെന്നു പറഞ്ഞ് സമീപത്തെ കുന്നിന്‍മുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വയോധികയുടെ ബാഗും അതിലുണ്ടായിരുന്ന മൊബൈല്‍ ഫോണും രൂപയും തട്ടിയെടുത്ത് പ്രതി രക്ഷപ്പെട്ടു.

അടൂര്‍ സ്വദേശിയായ ചന്ദ്രൻ സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. 2018 ഒക്ടോബര്‍ 10ന് പുത്തൂരുള്ള കള്ളുഷാപ്പിനരികിൽനിന്നാണ് സബ് ഇന്‍സ്പെക്ടർ റെമിന്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ഒല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടർ ബെന്നി ജേക്കബ്, സബ് ഇൻസ്പെക്ടർ എസ്. സിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകളും ഒമ്പത് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി. തോമസ് ഹാജരായി.

Tags:    
News Summary - Man jailed for 10 years for raping elderly woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.