മൂവാറ്റുപുഴ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയിൽ പെന്‍റ ഓവർസീസ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. പ്രായക്കൂടുതൽ ഉള്ളവർക്കും ഐ.ഇ.എൽ.ടി.എസ് ഇല്ലാത്തവർക്കും കാനഡയിൽ കാർഷിക മേഖലയിലും ഹോട്ടൽ രംഗത്തും ജോലിവാഗ്ദാനം ചെയ്ത് പണം കബളിപ്പിച്ചെന്നാണ് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരായ കേസ്.
24 ഉദ്യോഗാർഥികളിൽനിന്ന് 45ലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി. അനധികൃത റിക്രൂട്ടിങ് ഏജൻസികൾ, വിസ തട്ടിപ്പുകാർ എന്നിവർക്കെതിരെ റൂറൽ ജില്ല പൊലീസ് കർശന നടപടി സ്വീകരിക്കുകയാണ്. ഏജൻസികളെയും തട്ടിപ്പ് നടത്തുന്നവരെയും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ജില്ല പൊലീസ് മേധാവി വിവേക്കുമാർ പറഞ്ഞു.
സമാന രീതിയിൽ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥിയിൽനിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ വരാപ്പുഴയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്തും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ചും കബളിപ്പിക്കുന്നവരുടെ സംഘത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് റൂറൽ എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.