അന്തിചായും നേരത്ത്
അരയാൽ മരത്തിൽ ചെക്കേറിയ
കാക്കകളും
കൊറ്റികളും
പാട്ടുകച്ചേരി തുടങ്ങിയിരുന്നു.
കാറ്റിന്റെ വിരലുകൾ
ഇലകളിൽ
ഹാർമോണിയം വായിച്ചു തുടങ്ങിയിരുന്നു.
അപ്പോൾ,
വെയിലിറങ്ങിപ്പോയ
ഇലധമനികൾ വിജ്രംഭിച്ചു.
വേർതിരിച്ചെടുക്കാൻ കഴിയാത്തവണ്ണം
കറുപ്പും
വെളുപ്പും തൂവലുകൾ
സിത്താറിന്റെ തന്ത്രികളിൽ
ഒരു പതിഞ്ഞ രാഗം വായിച്ചു.
പാട്ട് കേട്ടും
കാഴ്ചകൾ കണ്ടും
കണ്ണുകളിൽ ഇരുട്ട് കയറി.
അവസാനത്തെ വണ്ടിക്ക്
പോകാനുറച്ചു ഞാൻ
അതേ നിൽപിൽ ഒരു കൊറ്റിയായി.
എല്ലാവരും പോയിരുന്നു.
അന്തി കറുത്തിരുന്നു.
പാട്ടുകച്ചേരി കഴിഞ്ഞ്
കൊറ്റികളും കാക്കകളും
ഉറങ്ങിക്കഴിഞ്ഞിരുന്നു,
ആ നിൽപിൽ,
മണ്ണൊലിച്ചുപോയ പാതയിൽ
ഒരു ശിലയായ് ഞാൻ
ഉറച്ചുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.