കനകമല താഴ്‌വരയിലെ ചാറ്റിലാംപാടത്ത് വിരിഞ്ഞ പൂക്കള്‍

ചാറ്റിലാംപാടത്ത് ഇത്തവണയും ആവണിപൂക്കള്‍ വിരിഞ്ഞു; ചിങ്ങത്തിരുവോണത്തെ വരവേൽക്കാൻ

കൊടകര: കനകമലയുടെ താഴ്വാരത്തുള്ള ചാറ്റിലാംപാടത്ത് പതിവുതെറ്റിക്കാതെ ഇത്തവണയും ആവണിപൂക്കള്‍ നിറഞ്ഞു. കേരളത്തില്‍ പശ്ചിമഘട്ടത്തിലെ നിത്യഹരിത മേഖലയില്‍ മാത്രം കണ്ടുവരുന്ന  അപൂര്‍വ്വയിനം പൂക്കളാണ് ചാറ്റിലാംപാടത്തെ കൈത്തോടിനിരുവശത്തുമായി പൂത്തുനിറഞ്ഞിട്ടുള്ളത്. പശ്ചിമഘട്ടത്തിലെ നിത്യഹരിത മേഖലയില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ്വയിനം പൂക്കളാണ് ചാറ്റിലാംപാടത്താകെ പൂത്തുനിറഞ്ഞിരിക്കുന്നത്. ഓണക്കാലത്ത് മാത്രം വിരിയുന്ന ഈ പൂക്കളെ നാട്ടുകാര്‍ ആവണിപൂക്കൾ എന്നാണ് വിളിക്കുന്നത്.

കാശിതുമ്പയോട് സാമ്യമുള്ളതാണ് ഈ ആവണിപൂക്കള്‍. കാലവര്‍ഷം ശക്തികുറഞ്ഞ് ചിങ്ങവെയില്‍ തെളിയുന്നതോടെയാണ് പിങ്ക് നിറമുള്ള ഈ പൂക്കല്‍ വിരിയുന്നത്. മഞ്ഞുകാലം തുടങ്ങും മുമ്പു തന്നെ ഇവ കൊഴിഞ്ഞുപോകും. മറ്റത്തൂര്‍, കൊടകര പഞ്ചായത്തി​െൻറ അതിര്‍ത്തിയിലുള്ള കനകമലയുടെ ചരുവിലെ വിസ്തൃതമായ ചാറ്റിലാംപാടത്ത് ആയിരക്കണക്കിന് പൂക്കളാണ് കണ്ണുകള്‍ക്ക് വര്‍ണ്ണവിരുന്നൊരുക്കി  വിരിഞ്ഞുനില്‍ക്കുന്നത്.

പാടത്തിനു നടുവിലൂടെ ഒഴുകുന്ന കൈത്തോടിന്​ ഇരുവശത്തുമായാണ് ഇവയിലേറേയുമുള്ളത്. പാടവരമ്പത്തും സമീപത്തെ വെളിമ്പറമ്പുകളിലും ഈ പൂക്കള്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇടുക്കിയിലെ മൂന്നാര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന ഇമ്പേഷ്യന്‍സ് ചൈനെന്‍സിസ് വിഭാഗത്തില്‍പ്പെട്ട  കാട്ടുചെടികളാണ് ഇവിടെ വ്യാപകമായി വളരുന്നത്.

ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ കൂട്ടമായി കാണപ്പെടുന്ന ഇവ തൃശൂര്‍ ജില്ലയില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്നവയാണ്. വയലറ്റു കലര്‍ന്ന നീളമേറിയ ഇലകളാണ് ഈ ചെടികള്‍ക്കുള്ളത്. പരമാവധി നാല്‍പ്പതു സെൻറീമീറ്ററാണ് ഇവയുടെ ഉയരം. ജൂലയ്​ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഇവ പുഷ്പിക്കുന്നത്. മൂന്നുവശവും മലകളാല്‍ ചുറ്റപ്പെട്ട ചാറ്റിലാംപാടത്തിന്  വര്‍ണ്ണശോഭ പകരുന്ന ഈ പൂക്കള്‍ ധാരാളം  ശലഭങ്ങളേയും ആകര്‍ഷിക്കുന്നുണ്ട്. 

Tags:    
News Summary - A kind of pink flowers bloom in large numbers at Chattilampadam this season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.