പല്ലശ്ശന കണ്ണന്നൂർപാടത്ത് മാതേവർ നിർമിക്കുന്ന 80 കഴിഞ്ഞ പി. കേശവൻ
കൊല്ലങ്കോട്: ഒാണക്കാലത്ത് മാതേവരെ നിർമിച്ച് വിപണിയിലെത്തിച്ചിരുന്ന പല്ലശ്ശന കണ്ണനൂർപ്പാടം നിവാസികൾക്ക് ഇക്കുറിയും നിരാശയാണ്. കോവിഡ് പ്രതിസന്ധിയിൽ കിതക്കുന്ന വിപണിയിൽ ഇക്കുറി മാതേവരുടെ വിൽപനയും കുറവാണ്.
കളിമണ്ണ് കൊണ്ട് വലുതും ചെറുതുമായി ഏഴ് മാതേവരടങ്ങുന്ന സെറ്റാണ് ഓണക്കാലത്ത് വിൽപനക്കെത്തിക്കാറുള്ളത്. അത്തം മുതൽ തിരുവോണം വരെ വീടുകളുടെ മുറ്റത്ത് പൂക്കളമിടുബോൾ മധ്യഭാഗത്തായി മാതേവരും പതിവാണ്. കോവിഡ് ഒന്നാം ഓണക്കാലത്ത് പൂർണമായും സ്തംഭിച്ച മാതേവരുടെ വിൽപന രണ്ടാം വർഷത്തിലെത്തിയപ്പോൾ ചില പ്രദേശങ്ങൾ തുറന്നത് ആശ്വാസമായെങ്കിലും ഓണച്ചന്തയും വിൽപന കേന്ദ്രങ്ങളും സജീവ മാകാത്തത് തിരിച്ചടിയായതായി തലമുറകളായി മൺപാത്ര നിർമാണം നടത്തി വരുന്ന എൺപതുകാരനായ പി. കേശവൻ പറഞ്ഞു.
കഴിഞ്ഞ വർഷത്തിൽ കോവിഡും മഴയും മൂലം മതേവരുടെ വിൽപന കുത്തനെ കുറഞ്ഞിരുന്നു. ഇക്കുറി വിപണി പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലമെന്ന് മാതേവരെ നിർമിക്കുന്ന ലക്ഷ്മി പറഞ്ഞു. 80ൽ അധികം മൺപാത്ര നിർമാണ കുടുംബങ്ങൾ ഉള്ള കണ്ണന്നൂർ പാടത്ത് നിലവിൽ അഞ്ച് കുടുംബങ്ങളാണ് മൺപാത്ര നിർമാണത്തിൽ ഉള്ളത്. ഏെഴണ്ണം അടങ്ങുന്ന കളിമൺ മാതേവരുടെ സെറ്റിന് 230-260 രൂപവരെയാണ് വില. കോവിഡ് കാലമായതിനാൽ കിട്ടുന്ന വിലക്ക് നൽകുന്ന അവസ്ഥയാണുള്ളത്. പഴയത്ത് കേടാകാതിരിക്കുവാൻ ചൂളയിൽ ചുട്ടെടുത്ത മാതേവരുടെ വില അൽപം കൂടുതലാണ്. വലുതും ചെറുതുമായി നിർമിച്ച രൂപങ്ങൾക്ക് നിറം പകർന്ന് വീടുകൾ തോറും കയറിയിറങ്ങി വിൽപന നടത്തുന്നവരുടെ പ്രതീക്ഷകളും കോവിഡ് രണ്ടാം വർഷം മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.