തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി (എം. മണി) അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴി മീനാഭവനില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ 62 സിനിമകൾ നിർമിച്ചിട്ടുണ്ട്. ഏഴ് സിനിമ സംവിധാനം ചെയ്തു. 1977 ൽ മധുവിനെ നായകനാക്കി ഇറങ്ങിയ ‘ധീരസമീരെ യമുനാതീരെ’ ആണ് ആദ്യ നിർമാണ സംരംഭം. 2013ൽ ഫഹദിനെ നായകനാക്കി ശ്യാമപ്രസാദ് ഒരുക്കിയ ‘ആർട്ടിസ്റ്റ്’ ആണ് അവസാന ചിത്രം.
പത്മരാജൻ സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം, സിബി മലയിൽ ഒരുക്കിയ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്നീ ചിത്രങ്ങൾക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആ ദിവസം, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, മുത്തോടു മുത്ത്, എന്റെ കളിത്തോഴന്‍, ആനക്കൊരുമ്മ, പച്ചവെളിച്ചം എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. തലസ്ഥാനത്ത് സ്റ്റാച്യുവില്‍ അരോമ ഹോട്ടല്‍, അരോമ ടെക്സ്റ്റൈല്‍ എന്നീ സ്ഥാപനങ്ങളിലൂടെ ബിസിനസ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
റൗഡി രാമു, എനിക്കു ഞാന്‍ സ്വന്തം, ലവ് സ്റ്റോറി, നാളെ ഞങ്ങളുടെ വിവാഹം, ഇരുപതാം നൂറ്റാണ്ട്, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് ഒന്ന്, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്, സൗഹൃദം, പണ്ടു പണ്ടൊരു രാജകുമാരി, സൂര്യഗായത്രി, ധ്രുവം, കമീഷണര്‍, ജനാധിപത്യം, എഫ്.ഐ.ആര്, പല്ലാവൂര്‍ ദേവനാരായണന്, കാശി (തമിഴ്), മിസ്റ്റര്‍ ബ്രഹ്മചാരി, ബാലേട്ടന്, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15 തുടങ്ങിയവയാണ് അരോമ മണി നിർമിച്ച മറ്റു ശ്രദ്ധേയ ചിത്രങ്ങൾ.
ഭാര്യ: പരേതയായ എല്‍. കൃഷ്ണമ്മ. മക്കള്‍: എം. സുനില്‍കുമാര്‍, എം. സുനിത സുബ്രഹ്മണ്യം, എം. അനില്‍കുമാര്‍. മരുമക്കള്‍: സന്ധ്യ, സുബ്രഹ്മണ്യം, പിങ്കി. മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ തൈക്കാട് ശാന്തികവാടത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് 1.30ന് അരുവിക്കരയിലെ അരോമ ഗാര്‍ഡന്‍സില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.