കേരളത്തിന് അഭിമാനമായി 'വടക്കൻ' കാനിൽ

കേരളത്തിന് അഭിമാനമായി 'വടക്കൻ' കാനിൽ: മാർഷെ ദു ഫിലിമിന്റെ ഫാൻസ്റ്റിക് പവലിയനിൽ തെരഞ്ഞെടുക്കപ്പെട്ടു. സജീദ് എ. സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന 'വടക്കൻ' കാൻ ചലച്ചിത്രമേളയുടെ മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ പ്രദർശിപ്പിക്കുന്ന ഏഴു ചിത്രങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നിവർ അണിയറയിൽ ഒരുക്കുന്ന 'വടക്കൻ' ഈ വിഭാഗത്തിൽ ഇടംനേടുന്ന ഏക മലയാളചിത്രമാണ്.

ഫിലിം മാർക്കറ്റുകളിൽ പ്രധാനമായ കാനിന്റെ മാർഷെ ദു ഫിലിമിൽ ചിത്രം പ്രദർശിപ്പിക്കുന്നത് ഒട്ടനവധി വൈവിധ്യമാർന്ന ചിത്രങ്ങൾക്കൊപ്പമാണ്. 'വടക്കൻ' ഫൻറ്റാസ്റ്റിക് പവലിയനിൽ പ്രദർശിപ്പിക്കുന്നത് ഏറെ അഭിമാനകരമാണ്. മലയാള സിനിമയുടെ വൈവിധ്യതയും കേരളത്തിൻ്റെ സംസ്കാരവും ഇത്തരമൊരു കഥയിലൂടെ നിഗൂഡതയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരിൽ അത് ഏറെ പ്രതീക്ഷ സൃഷ്ടിക്കുന്നു'. മേളയുടെ സംഘടകർ അഭിപ്രായപ്പെട്ടു.

ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പിൻ്റെ സഹസ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെ ബാനറിലാണ് 'വടക്കൻ' നിർമ്മിച്ചിരിക്കുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർനാച്ചുറൽ ത്രില്ലറാണ് 'വടക്കൻ'. 

"ലോകോത്തര അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ഒന്നിപ്പിച്ച് രാജ്യാന്തര, ഹൈപ്പർലോക്കൽ ആഖ്യാനങ്ങളെ ഒന്നാക്കി ഇന്ത്യൻ സിനിമയെ പുനർനിർവചിക്കുക എന്നതാണ് 'വടക്കനി'ലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്", ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പ് സ്ഥാപകനും ചിത്രത്തിൻ്റെ നിർമ്മാതാവുമായ ജയ്ദീപ് സിംഗ് പറഞ്ഞു. "കാനിലെ ഈ പ്രദർശനം ഞങ്ങൾക്ക് അഭിമാനകരമായ നേട്ടമാണ്. സൂപ്പർനാച്ചുറൽ ത്രില്ലറായ 'വടക്കൻ' ഒരു അഭിമാന പ്രൊജക്ടാണ്; ലോകമെമ്പാടും പ്രേക്ഷക ശ്രദ്ധനേടാൻ ഏറെ സാധ്യതയുള്ള കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം മുന്നോട്ടുവെയ്ക്കുന്ന ചിത്രം.", അദ്ദേഹം കൂട്ടിച്ചേർത്തു.

കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റി ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതികൾ നിലവിലുണ്ട്.

Tags:    
News Summary - Malayalam film 'Vadakkan' debuts at Cannes Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.