പെട്രോൾ പമ്പിലെ യൂനിഫോമിൽ നിൽക്കുന്നയാളുടെ സംസാരം കേട്ടവർ ആദ്യം കരുതിയത് ഹരീഷ് കണാരൻ ആണെന്നാണ്. അതേ ശൈലി. ഹരീഷ് മേക്ക്ഓവർ നടത്തി വന്നതുപോലത്തെ രൂപവും. സംഭാഷണത്തിൽ 'ജാലിയൻ കണാരനെ' അനുസ്മരിപ്പിക്കുന്ന 'തള്ളും' ഉണ്ട്. സിനിമാനടൻ ആണെന്നാണ് തട്ടിവിടുന്നത്. പക്ഷേ, വീഡിയോ കണ്ടപ്പോൾ സംഗതി ശരിയാണ്. ആള് സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അതും കാലാപാനി, ഗോഡ‍്ഫാദർ, ഏകലവ്യൻ പോലുള്ള ഹിറ്റ് സിനിമകളിൽ.
സ്ഥിരമായി ഡീസലടിക്കാൻ പോകുന്ന പമ്പിലെ ജീവനക്കാരനെ പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇയാൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോഴിക്കോട് സ്വദേശി മൂഴിക്കൽ നമ്പ്യാംപുനത്തിൽ അഷ്റഫ്. സുരഭിയുടെ വീഡിയോ വൈറലായതോടെ വ്യത്യസ്തനാമൊരു പമ്പ്മാൻ അഷ്റഫിക്കയെ സത്യത്തിൽ എല്ലാവരും തിരിച്ചറിഞ്ഞിരിക്കുകയാണ്.
ശരിക്കുമൊരു സിനിമാ ഭ്രാന്തൻ ആണ് അഷ്റഫിക്കയെന്ന് കൂട്ടുകാർ പറയുന്നു. ആ ജീവിതവും ഒരു സിനിമാക്കഥ പോലെയാണ്. സിനിമയോടുള്ള അഭിനിവേശം മൂത്ത് ജൂനിയർ ആർട്ടിസ്റ്റായും പ്രൊഡക്ഷൻ സഹായിയായുമൊക്കെ ഇരുപതോളം സിനിമകളിൽ പ്രവർത്തിച്ചിരുന്നു. 'കാലാപാനി'യിൽ മോഹൻലാൽ ഉൾപ്പെടുന്ന കപ്പൽ സീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിന്നീട് ജീവിതപ്രാരാബ്ധം മൂലം സിനിമാ മോഹം ഉപേക്ഷിച്ച് ഗൾഫിലേക്ക് പോയി.
12 വർഷം ഗൾഫിൽ ജോലി ചെയ്ത ശേഷം തിരികെയെത്തിയിട്ടും അഭിനയമോഹം വിട്ടിട്ടില്ല. ഇപ്പോൾ എൻ.ജി.ഒ ക്വാേട്ടഴ്സിന് അടുത്തുള്ള പെട്രോൾ പമ്പിലാണ് ജോലി ചെയ്യുന്നതെങ്കിലും മനസ്സ് നിറയെ സിനിമയാണെന്ന് പറയുന്നു മഠത്തിൽകുന്നുമ്മേൽ വീട്ടിൽ അഷ്റഫ്. മഹാറാണി ഹോട്ടൽ കേന്ദ്രീകരിച്ചുണ്ടായിരുന്ന കോഴിക്കോട്ടെ സിനിമാ പെരുമ നഷ്ടപ്പെട്ടതിലെ ദുഃഖവും അഷ്റഫിക്ക മറച്ചുവെക്കുന്നില്ല. പണ്ട് താൻ അഭിനയിച്ച സിനിമകളുടെ സംവിധായകരൊക്കെ ഇപ്പോൾ വർഷത്തിൽ ഒരു സിനിമയൊക്കെയല്ലേ എടുക്കുന്നുള്ളു, അതുകൊണ്ട് ചാൻസൊക്കെ കിട്ടാൻ ബുദ്ധിമുട്ടാണെന്നും ഇദ്ദേഹം പറയുന്നു. ഭാര്യ മുംതാസ്, മക്കളായ അൻഷിദ ഫാത്തിമ, അൻഷാദ്, മരുമകൻ ടി.പി. കബീർ എന്നിവരെല്ലാം അഭിനയമോഹത്തിന് പിന്തുണ നൽകുന്നുമുണ്ട്.
നടി സുരഭി തന്നെ കുറിച്ച് പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് ആരെങ്കിലും സിനിമയിൽ അവസരം തരുമെന്ന പ്രതീക്ഷയിലാണിപ്പോൾ അഷ്റഫിക്ക. സ്ഥിരമായി ഡീസൽ അടിക്കാൻ പോകുന്ന പമ്പിലെ ജീവനക്കാരനോട് ഡീസലിന് എത്രയാണെന്ന് സുരഭി ചോദിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 'സ്ഥിരം അടിക്കുന്നതല്ലേ ഇത് പഴയ വിലയ്ക്ക് തരുമോ' എന്ന് സുരഭി തമാശയ്ക്ക് ചോദിക്കുന്നുമുണ്ട്. ഇതോടെ മുഖത്തെ മാസ്ക് മാറ്റി അഷ്റഫിക്ക താൻ ഒരു ജൂനിയർ ആർട്ടിസ്റ്റായിരുന്നു എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുകയും കാലാപാനി, ഏകലവ്യൻ, ഗോഡ‍്ഫാദർ തുടങ്ങിയ സിനിമകളിൽ ചെയ്ത വേഷങ്ങളെ കുറിച്ച് പറയുകയുമാണ്.
തങ്ങളെല്ലാം ചേർന്ന് 'വരം' എന്ന സിനിമ പിടിച്ച കഥയും അത് പൊട്ടിപ്പോയതുമെല്ലാം അഷ്റഫിക്ക പറയുന്നുണ്ട്. എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കിൽ അറിയിക്കണമെന്നും വാടകയ്ക്കോ ഷൂട്ടിങ്ങിനോ വീടെന്തെങ്കിലും വേണമെങ്കിൽ എടുത്തുതരാമെന്നും അഷ്റഫിക്ക പറയുന്നതും വിഡിയോയിലുണ്ട്. 'ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ' എന്ന തലക്കെട്ടോടെയാണ് സുരഭി ഇദ്ദേഹത്തിന്‍റെ വിഡിയോ പങ്കുവെച്ചത്. രസകരമായ കമന്‍റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
'ഹരീഷ് കണാരനെ വേഷം മാറ്റി നിർത്തിയിട്ട് പറ്റിക്കുകയാണോ പാത്തൂ', 'കോഴിക്കോടിന്‍റെ നന്മ. അടുത്ത് തന്നെ ഞങ്ങൾ ഇദ്ദേഹത്തെ സിനിമയിൽ പ്രതീക്ഷിക്കുന്നു', 'ഇദ്ദേഹത്തിന് നല്ലൊരു ചാൻസ് കൊടുക്കൂ ചേച്ചി', 'ഇദ്ദേഹത്തിന്‍റെ സംസാരശൈലിയും അഭിനയവും കാണാൻ നല്ല രസമുണ്ട്, ശബ്ദവും ഭാവവും ഹരീഷ് കണാരനെ പോലെ ഉണ്ട്' എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.