മുംബൈ: സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ഹിറ്റായ 'പറക്കും ദോശ'ക്കും 'രജനീകാന്ത് ദോശ'ക്കും ശേഷം ആഹാരപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത് മുംബൈയിലെ 'പറക്കും വട പാവ്' ആണ്. മുംബൈയിലെ ഏത് തെരുവിലും കാണുന്ന വട പാവ് സ്റ്റാളുകളിൽ നിന്ന് രഘു ദോശവാലയെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ പാചകെശെലിയാണ്.
ചട്ടുകം കൊണ്ട് പൊക്കി എറിയുന്ന വട കൃത്യമായി പാചകക്കാരന്‍റെ കൈകളിലേക്ക് എത്തുന്നതും രുചികരമായ വട പാവ് പാചകം ചെയ്യുന്നതും കണ്ട് കഴിക്കുന്നതിനായി നിരവധി പേരാണ് ഇവിടെയുത്തുന്നത്. മുംബൈ ഫോർട്ടിലെ ബോറ ബസാർ സ്ട്രീറ്റിലുള്ള രഘു ദോശവാല 60 വർഷം പഴക്കമുള്ള സ്ഥാപനമാണ്.
ദോശ, ഇഡ്ലി വട എന്നിവയും കിട്ടുമെങ്കിലും ചീസ് വട പാവും മസാല വട പാവുമാണ് ഇവിടുത്തെ സ്പെഷൽ ഐറ്റങ്ങൾ. 15 രൂപക്കും 40 രൂപക്കുമാണ് ഇവിടെ വട പാവ് ലഭിക്കുന്നത്. ആംചി മുംബൈ യുട്യൂബിൽ പോസ്റ്റ് ചെയ്ത 'പറക്കും വട പാവ്' വിഡിയോ രണ്ട് ദിവസത്തിനുള്ളിൽ രണ്ടേമുക്കാൽ ലക്ഷത്തിലേറെ പേരാണ് കണ്ടത്.
മുംബൈ ദാദറിലെ മുത്തു അണ്ണ ദോശ സെന്‍ററിന്‍റെ ഉടമ മുത്തു രജനീകാന്ത് സ്റ്റൈലിൽ ദോശ പാചകം ചെയ്യുന്നതും വിളമ്പുന്നതും അടുത്തിടെ വൈറലായിരുന്നു. കടുത്ത രജനി ആരാധകൻ ആയ മുത്തു ദോശയ്ക്കുള്ള മാവ് പരത്തുന്നതും വെണ്ണയും പച്ചക്കറികളും മസാലയുമുള്‍പ്പെടെയുള്ളവ നിറയ്ക്കുന്നതുമൊക്കെ വളരെ വേഗത്തിലാണ്. ചുട്ട ശേഷം ദോശ മുറിച്ചെടുത്ത് പാത്രങ്ങളിലാക്കി ദോശക്കല്ലിലൂടെ തന്നെ തെന്നിച്ച് സഹായിയുടെ കൈകളിലെത്തിക്കുന്നതും തനി രജനി സ്റ്റൈലിലാണ്.
മുംബൈയിലെ തന്നെ 'പറക്കും ദോശ'യും അടുത്തിടെ വൈറലായിരുന്നു. ദക്ഷിണ മുംബൈയിലെ മംഗൾദാസ് മാർക്കറ്റിൽ മസാലദോശയുണ്ടാക്കുന്ന യുവാവ് വളരെ ചടുലമായി ദോശയുണ്ടാക്കുന്നതും ശേഷം അത് മൂന്ന് മടക്കാക്കി ചട്ടുകം കൊണ്ട് കുത്തി മുറിച്ച് രണ്ട് കഷണമാക്കിയ ശേഷം പിന്നിലേക്ക് വലിച്ചെറിയുന്നതാണ് വിഡിയോയിലുള്ളത്. ഇങ്ങനെ എറിയുന്ന ദോശ പിന്നിൽ നിൽക്കുന്ന സഹായിയുടെ പ്ലേറ്റിൽ കൃത്യമായി വീഴുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.