കുവൈത്ത് സിറ്റി: ടെക്നിക്കൽ തസ്തികകളിൽ നിശ്ചിത യോഗ്യത ഇല്ലാത്ത വിദേശികൾക്ക് തൊഴിൽ പെർമിറ്റ് നൽകില്ലെന്ന് മാൻപവർ അതോറിറ്റി. തൊഴിൽ വിപണിയുടെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണ് സാങ്കേതിക ജോലികൾക്ക് അക്കാദമിക പരിജ്ഞാനം നിർബന്ധമാക്കിയതെന്നും അധികൃതർ അറിയിച്ചു. മാൻപവർ അതോറിറ്റി കാപിറ്റൽ ഗവർണറേറ്റ് ലേബർ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഫഹദ് അൽ അജ്മിയാണ് ഇക്കാര്യം അറിയിച്ചത്. ജി.സി.സി കൗൺസിൽ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചാണ് ഓരോ പ്രഫഷനും ആവശ്യമായ യോഗ്യത നിർണയിക്കുന്നത്. എല്ലാ മേഖലകളിലെയും പ്രഫഷനുകളുടെ വർഗീകരണത്തിന് അതോറിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
ഇതനുസരിച്ച് റിക്രൂട്ട് ചെയ്യുന്ന പ്രഫഷനുമായി യോഗ്യതകൾ പൊരുത്തപ്പെടാത്ത തൊഴിലാളികളെ വിദേശ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട് ചെയ്യാൻ സാധിക്കില്ല. ഉയർന്ന ഉൽപാദനക്ഷമതയും തൊഴിൽ കാര്യക്ഷമതയും ഉറപ്പാക്കാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. വാണിജ്യ സന്ദർശന വിസയിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നതിനും ചില നിബന്ധനകൾ ഏർപ്പെടുത്തി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ച് വാണിജ്യ വിസ നൽകിയ കമ്പനിയിലേക്ക് മാത്രമേ വിസമാറ്റം സാധ്യമാകൂ. തൊഴിലാളിയുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, എൻട്രി വിസയുടെ പകർപ്പ്, കമ്പനിയിൽ പ്രസ്തുത തസ്തികയുടെ ആവശ്യകത വ്യക്തമാക്കുന്ന രേഖകൾ എന്നിവ അപേക്ഷയോടൊപ്പം നിർബന്ധമാക്കിയിട്ടുണ്ടെന്നും ഫഹദ് അൽ അജ്മി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.