ഇടുക്കി: ജില്ലയിൽ വനവിസ്തൃതി വർധിപ്പിച്ചതിന്റെ കണക്ക് വ്യക്തമാക്കി വനംമന്ത്രി രംഗത്തെത്തിയതോടെ പ്രതിക്കൂട്ടിലായത് എൽ.ഡി.എഫ്. നിയമസഭയിൽ എം.എം. മണി എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായാണ് രണ്ടാം പിണറായി സർക്കാർ ജില്ലയിൽ നാല് പുതിയ റിസർവ് വനങ്ങൾ പ്രഖ്യാപിച്ചതായി മന്ത്രി ശശീന്ദ്രൻ കഴിഞ്ഞദിവസം അറിയിച്ചത്.
1961ലെ കേരള വനനിയമം സെക്ഷൻ– 4 പ്രകാരമാണ് പുതിയ റിസർവ് വനങ്ങൾ നിലവിൽ വന്നത്. ചിന്നക്കനാൽ പഞ്ചായത്തിൽ 364.89 ഹെക്ടർ ഭൂമി റിസർവ് വനമാക്കി. ചിന്നക്കനാൽ പഞ്ചായത്തിൽ തന്നെ ആനയിറങ്കൽ റിസർവ് വനത്തിനായി 1.5 ഹെക്ടർ ഭൂമി റവന്യു വകുപ്പിൽ നിന്ന് ഏറ്റെടുത്തു.
വെള്ളത്തൂവൽ പഞ്ചായത്തിൽ 87.37 ഹെക്ടർ ഭൂമിയാണ് ചെങ്കുളം റിസർവ് എന്ന പേരിൽ സംരക്ഷിത വനമായി പ്രഖ്യാപിച്ചത്. കുമളി പഞ്ചായത്തിൽ കുമളി റേഞ്ച് ഓഫിസ് കോമ്പൗണ്ട് റിസർവ് എന്ന പേരിൽ 2.6798 ഹെക്ടർ ഭൂമിയാണ് റിസർവായി പ്രഖ്യാപിച്ചത്.
നവകേരള സദസ്സ് ജില്ലയിൽ എത്തുന്നതിന് ഏതാനും ദിവസം മുൻപ് ചിന്നക്കനാൽ റിസർവ് വനത്തിന്റെ വിജ്ഞാപനം മരവിപ്പിച്ചതായി വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണെന്ന് ആരോപണം ഉയരുകയും ചെയ്തു. ഇപ്പോൾ മന്ത്രി നൽകിയ മറുപടിയിലൂടെ മരവിപ്പിക്കൽ പ്രചാരണം തട്ടിപ്പെന്ന് തെളിഞ്ഞെന്ന് കർഷക സംഘടനകൾ പറയുന്നു.
ഇതിന് പുറമെയാണ് ചിന്നക്കനാൽ വില്ലേജിലെ ഒന്നര ഹെക്ടർ ഭൂമി റിസർവ് വനം ആക്കുന്നതിനുള്ള അന്തിമ വിജ്ഞാപനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മേയ് 15നു ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് കലക്ടർക്കു കത്ത് നൽകിയിരിക്കുന്നത്.
ദേശീയപാത 85ന്റെ നിർമാണത്തിനായി വനംവകുപ്പ് വിട്ടുനൽകിയ ഭൂമിക്കു പകരമായി റവന്യു വകുപ്പ് നൽകിയ ഭൂമിയാണിത്. ഈ ഭൂമി ജനവാസ മേഖലയോടു ചേർന്നാണെന്നു നാട്ടുകാർ പറയുന്നു. ഈ രണ്ട് റിസർവ് വനങ്ങൾ കൂടാതെ റവന്യു വകുപ്പ് അറിയാതെ ചിന്നക്കനാലിൽ മറ്റൊരു റിസർവ് വനത്തിനു വേണ്ടിയും വനംവകുപ്പ് നീക്കമാരംഭിച്ചതായാണ് വിവരം. പമ്പയിൽ നിന്നു ശബരിമല സന്നിധാനത്തേക്കു നിർമിക്കുന്ന 2.9 കിലോമീറ്റർ നീളമുള്ള റോപ്വേക്ക് വേണ്ടി വനം വകുപ്പ് വിട്ടുനൽകുന്ന ഭൂമിക്കു പകരമായി ചിന്നക്കനാലിൽ 4.53 ഹെക്ടർ റവന്യു ഭൂമി ഏറ്റെടുക്കാനാണ് ശ്രമം.
മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിദേശ ഫണ്ട് സ്വീകരിച്ച് ജില്ലയിലെ 25,000 ഏക്കർ കൃഷിഭൂമി വനഭൂമിയാക്കുന്നതിന് നീക്കം നടത്തുന്നു എന്ന് സി.പി.എം വ്യാപക പ്രചാരണം നടത്തിയിരുന്നു. എന്നാൽ അവരുടെ നേതൃത്വത്തിലെ സർക്കാർ തന്നെ വനവൽക്കരണം യാഥാർഥ്യമാക്കിയതോടെ വെട്ടിലായത് പാർട്ടിയും ഭരണമുന്നണിയുമാണ്. 2018- 22 കാലയളവിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് യു.എൻ.ഡി.പിയുടെ 12 കോടി രൂപ സ്വീകരിച്ച് വിവിധ പദ്ധതികൾ നടപ്പാക്കിയതും യാഥാർഥ്യം.
മുഖ്യമന്ത്രി ചെയർമാനായ നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യു.എൻ.ഡി.പി പദ്ധതി നടപ്പാക്കിയത്. ഹരിത കേരളം മിഷനായിരുന്നു പദ്ധതിയുടെ നിർവഹണ ചുമതല. വനത്തിനുള്ളിൽ വനം വന്യജീവി വകുപ്പും വനത്തിനു പുറത്ത് തെരഞ്ഞെടുക്കപ്പെട്ട ടെക്നിക്കൽ ഏജൻസിയുമാണ് പദ്ധതി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.