മനാമ: ഞായറാഴ്ച മുതല്‍ കാണാതായ ഈജിപ്ത് സ്വദേശിയുടെ മൂന്നു വയസുള്ള മകനെ കാറിന്‍െറ ഡിക്കിയില്‍ മരിച്ച നിലയില്‍ കണ്ടത്തെി.
ഹിദ്ദിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് വീടിനു പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫെറാസ് മുഹമ്മദ് അഹ്മദിനെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ ഏറെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി.
ഇന്നലെ കാലത്ത് ഇവിടുത്തെ ഒരു ഫാര്‍മസി ജീവനക്കാരന്‍ ഹിദ്ദ് ക്ളബിന്‍െറ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന്‍െറ പിന്‍വശത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് കാറിന്‍െറ ഡിക്കി തുറക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ ചേതനയറ്റ ശരീരം കണ്ടത്. കുട്ടിയുടെ വീടിനടുത്താണ് ഈ പാര്‍ക്കിങ് സ്ഥലം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കളിക്കിടെ കുട്ടി കാറിന്‍െറ ഡിക്കിയില്‍ കയറുകയും ഉള്ളില്‍ നിന്നും തുറക്കാനാകാത്തവിധം കുടുങ്ങിപ്പോവുകയുമായിരുന്നു എന്ന് കരുതുന്നു.
ബഹ്റൈനില്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അഹ്മദിന്‍െറ മകനാണ് മരിച്ച ഫെറാസ്. മരണ വാര്‍ത്ത അറിഞ്ഞതോടെ, സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ജനം ഞെട്ടല്‍ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ‘ചൈല്‍ഡ് മിസ്സിങ് ഇന്‍ ഹിദ്ദ്’ എന്ന പേരില്‍ ഒരു ഹാഷ് ടാഗ് കാമ്പയിന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.