മനാമ: ബഹ്റൈനിൽ വാഹനങ്ങളുടെ എണ്ണം 760,000 കവിഞ്ഞതായി കണക്കുകൾ. ലൈസൻസുള്ള വാഹനങ്ങളുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് കേസുകളും കൂടുന്നുണ്ട്. അമിത വേഗതയെത്തുടർന്നുണ്ടായ കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. മൊത്തം കുറ്റകൃത്യങ്ങളുടെ കണക്കെടുത്താൽ അതിൽ 28ശതമാനവും അമിത വേഗത സംബന്ധിച്ചുള്ളവയാണ്.
ചുവപ്പു സിഗ്നൽ കണ്ടിട്ട് നിർത്താത്തവയാണ് 24ശതമാനം കേസുകൾ. മൂന്നുശതമാനം സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, 11ശതമാനം അനധികൃത പാർക്കിങ്, 5ശതമാനം കാലഹരണപ്പെട്ട രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ഡ്രൈവിങ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചതിനാലുള്ള കേസുകളാണ് ഒരുശതമാനം.
ജൂൺ മാസത്തെ കണക്കനുസരിച്ച് 760,645 ലൈസൻസുള്ള വാഹനങ്ങൾ രാജ്യത്ത് നിരത്തുകളിലുണ്ട്. പട്രോളിങ് യൂനിറ്റുകൾ ജൂണിൽ 67ശതമാനം കേസുകളും ഉടനടി കൈകാര്യം ചെയ്തു. ഇതിൽ 29 ശതമാനം ട്രാഫിക് സംഭവങ്ങളുമായി ബന്ധപ്പെട്ടതും നാലുശതമാനം സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ടതുമാണ്. കിങ് ഫഹദ് കോസ്വേയിലാണ് ഏറ്റവും ഉയർന്ന ട്രാഫിക് രേഖപ്പെടുത്തിയത്. 2.88 ദശലക്ഷം യാത്രക്കാരാണ് ഇതുവഴി കടന്നുപോയത്. 1.43 ദശലക്ഷം പേർ ഇങ്ങോട്ടുവന്നപ്പോൾ 1.45 ദശലക്ഷം തിരികെപ്പോയി. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ ആകെ 486,498 യാത്രക്കാർ ഉണ്ടായിരുന്നു. ഇതിൽ 213,032 പേർ ഇങ്ങോട്ടു വന്നവരും 273,466 പേർ ഇവിടെനിന്ന് പോയവരുമാണ്. തുറമുഖങ്ങൾ വഴി 3,582 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ വന്നവർ 1,912, പോയവർ 1,670.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.