ശൈഖ് ഡോ. അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ
മനാമ: മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും സഹവർത്തിത്വവും സാഹോദര്യവും വിളംബരപ്പെടുത്തുന്ന അവസരങ്ങളാകണമെന്ന് കിങ് ഹമദ് സെന്റർ ഫോർ കോ എക്സിസ്റ്റൻസ് സെക്രട്ടേറിയറ്റ് കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ വ്യക്തമാക്കി.
മതപരമായ ആചാരങ്ങൾക്ക് സ്വാതന്ത്ര്യമുള്ള നാടാണ് ബഹ്റൈൻ. ഭരണാധികാരികളുടെ കാഴ്ചപ്പാടും വീക്ഷണങ്ങളും ബഹ്റൈൻ ജനതയുടെ പാരമ്പര്യവും ഒത്തൊരുമയുടെയും പരസ്പര സഹവർത്തിത്വത്തിന്റേതുമാണെന്ന് അദ്ദേഹം പറഞ്ഞു. ആശൂറ പരിപാടികളുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യം എല്ലാവരുടേതുമാണെന്ന കാഴ്ചപ്പാട് വളർത്തിയെടുക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണനേതൃത്വത്തിന് സാധ്യമായിട്ടുണ്ട്. മതപരമായ വിവേചനങ്ങൾ നിലനിൽക്കാത്ത രാജ്യമാണ് ബഹ്റൈനെന്നും അതിന്റെ മഹിതമായ പാരമ്പര്യത്തിലൂടെ മുന്നോട്ടു പോകാൻ ദീർഘകാലം സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബഹ്റൈൻ ജനതയുടെ ഐക്യവും ഒത്തൊരുമയും സാധ്യമാക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ശ്രമങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. മതസ്വാതന്ത്ര്യം പ്രവൃത്തിപഥത്തിൽ മാതൃകാപരമായി നിലനിർത്താൻ രാജ്യത്തിന് ഇന്നേവരെ കഴിഞ്ഞിട്ടുമുണ്ട്. പരസ്പര സഹകരണത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശമായ ഇസ്ലാമിന്റെ മഹിത പാരമ്പര്യമാണ് ബഹ്റൈനെ വ്യതിരിക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂല്യങ്ങൾ മുറുകെ പിടിക്കാനും പക്ഷപാതിത്വവും വംശീയതയും വെടിയാനുമാണ് മനുഷ്യനെ പഠിപ്പിക്കുന്നത്.
മതത്തിന്റെയോ നിറത്തിന്റെയോ വംശത്തിന്റെയോ പേരിൽ മനുഷ്യർക്കിടയിൽ വേർതിരിവ് കൽപിക്കാൻ അതൊരിക്കലും പഠിപ്പിക്കുന്നില്ല. മറ്റുള്ളവരെ തുറന്ന മനസ്സോടെ സ്വീകരിക്കാനും ഉൾക്കൊള്ളാനും അവരുടെ സാംസ്കാരിക വൈവിധ്യങ്ങളെ മാനിക്കാനുമാണ് ഇസ്ലാമികാധ്യാപനങ്ങൾ മനുഷ്യനെ കരുത്തരാക്കുന്നത്.
മതപണ്ഡിതരും പ്രഭാഷകരും ഇക്കാര്യം ശക്തമായി ഉദ്ബോധിപ്പിക്കണമെന്നും സന്തുലിതയും സഹിഷ്ണുതയും മുഖമുദ്രയായി സ്വീകരിക്കാനുള്ള കരുത്ത് നേടാൻ സമൂഹത്തെ പ്രാപ്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.