മസ്കത്ത്: ഏപ്രിൽ ഒന്നിന് മുമ്പായി എല്ലാ ഓറഞ്ച്, വെള്ള ടാക്സികളും ലൈസൻസുള്ള കമ്പനികളുടെ ഭാഗമാകണമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) അറിയിച്ചു. ടാക്സി ഓപ്പറേറ്റർമാർക്ക് മൊബൈൽ ആപ്ലിക്കേഷനുകൾ വഴി പ്രവർത്തിക്കുന്ന ഒ ടാക്സി, തസ്ലി, മർഹബ, ഒമാൻ ടാക്സി, ഹാല, ടാക്സി മസ്കത്ത് എന്നിവയിൽ ചേരാം. സുൽത്താനേറ്റിലെ പൊതുഗതാഗത സേവനങ്ങൾ നിയന്ത്രിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഒമാനിലെ എല്ലാ വെള്ള, ഓറഞ്ച് ടാക്സികളും ലൈസൻസുള്ള സ്മാർട്ട് ആപ്ലിക്കേഷനുകളിൽ ഏപ്രിൽ ആദ്യത്തോടെ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു. ഈ മാറ്റം സുഗമമാക്കുന്നതിന്, ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ടാക്സി ഓപറേറ്റർമാരുടെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ ലഭ്യമാക്കുകയും ചെയ്തു.
ഇത് പൂർണമായി നടപ്പിലാക്കുന്നതിന് മുമ്പ് ഡ്രൈവർമാർക്കും ഓപറേറ്റർമാർക്കും സിസ്റ്റവുമായി പരിചയപ്പെടാൻ മതിയായ സമയം അനുവദിക്കുകയും ചെയ്തു. നിയന്ത്രണവും മേൽനോട്ടവും വർധിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ സൗകര്യവും കാര്യക്ഷമതയും ഉറപ്പാക്കി ഒമാന്റെ ഗതാഗത മേഖലയെ നവീകരിക്കുന്നതിനുള്ള മന്ത്രലായത്തിന്റെ സുപ്രധാമനയ നീക്കമാണ് ഇതിന് പിന്നിൽ. ഒമാനിൽ ടാക്സി സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഗതാഗതവാർത്തവിനിമയ മന്ത്രാലയത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. ഈ വർഷം ജനുവരിയിലെ കണക്കനുസരിച്ച്, സുൽത്താനേറ്റിൽ 28,241 രജിസ്റ്റർ ചെയ്ത ടാക്സികൾ ഉണ്ട്. അവയിൽ പലതും കമ്പനികളുടെ കീഴിൽ പ്രവർത്തിക്കുന്നു.
പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായി ടാക്സി സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഗതാഗത അണ്ടർസെക്രട്ടറി എൻജിനീയർ ഖാമിസ് ബിൻ മുഹമ്മദ് അൽ ഷമാഖി പറഞ്ഞു. എല്ലാ ടാക്സികളിലും (ഓറഞ്ച്, വെള്ള സ്ട്രീറ്റ് ടാക്സികളിൽ പോലും) ആപ്ലിക്കേഷനുകൾ വഴി മീറ്റർ ഘടിപ്പിക്കൽ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും ആ രംഗത്ത് പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ന്, രാജ്യത്ത് എട്ട് ആപ്പ് അധിഷ്ഠിത ടാക്സി കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.