ചെറുപ്പകാല അനുഭവങ്ങൾ ഒരു തലോടലാണ് എന്നും മനസ്സുകളിൽ! അതിൽ സുഖ, ദുഃഖ സ്മരണകൾ ഉ ണ്ടാവാം. റമദാൻ എന്ന വാക്ക് അന്നൊന്നും കേട്ടിരുന്നതായി ഓർമയിൽ ഇല്ല. നോമ്പും പെരുന്നാള ും മാത്രമായിരുന്നു. മലബാറിലായതിനാൽ ആയിരിക്കാം! നാടൻ ശീലങ്ങളും നിഷ്കളങ്കമായ ഗ്ര ാമീണതയുമുള്ള ജീവിതകാലത്ത്.
പെരുന്നാൾ ദിനങ്ങളിൽ സുഹൃത്തുക്കളുടെ വീട്ടിൽനിന്നും അടുത്ത മുസ്ലിം വീടുകളിൽനിന്നും കിട്ടുന്ന ഭക്ഷണം ഒരു രസമായിരുന്നു. ഗൾഫുകാരുടെ വീട്ടിൽ ഒരു പ്രശ്നമുണ്ട്. ഉമ്മമാർ രാവിലെ തന്നെ കുളി കഴിഞ്ഞ് നല്ല അത്തർ പൂശിയാണ് ഭക്ഷണം ഒരുക്കുക. തരുന്ന എല്ലാ സാധനങ്ങൾക്കും നല്ല അത്തറിെൻറ മണമായിരിക്കും. പിന്നീട് വീടിനടുത്തുള്ള കദീശ്ച താമസമാക്കിയതിനു ശേഷമാണ് ഒരുപാട് പലഹാരങ്ങൾ തിന്നാൻ കിട്ടുന്നത്. അപ്പോൾ വിചാരിക്കും എന്നും നോമ്പായിക്കോട്ടേന്ന്! പലതരം വിഭവങ്ങൾ ഉണ്ടാക്കും. അമ്മ നേന്ത്രപ്പഴവും മറ്റും അവർക്ക് സമ്മാനമായി നൽകും.
മലബാറിൽ ഒരുമയുടെ ഉത്സവമായിരുന്നു ഇതൊക്കെ. മുപ്പത് വർഷം മുമ്പ് ഇവിടെ വന്നതിനുശേഷമാണ് റമദാൻ എന്ന മാസത്തെ അറിയുന്നത്. ഭക്ഷണം കിട്ടില്ല എന്നതാണ് ഒരു ശരാശരി ഇതരമതസ്ഥനായ എന്നെപ്പോലുള്ളവരെ അലട്ടിയത്. എന്നാൽ, പിന്നീട് ആ മാസത്തിെൻറ പരിശുദ്ധി സുഹൃത്തുക്കളിലൂടെ ഞാൻ അറിഞ്ഞു. ആദ്യമാദ്യം സുഹൃത്തുക്കളുമായി പോയി ജീരകക്കഞ്ഞിയും നോമ്പുതുറ വിഭവങ്ങളും വയറുനിറയെ കഴിക്കലായിരുന്നു പരിപാടി. പകൽ സമയങ്ങളിൽ ഖുർആൻ പരായണം നടത്തുന്ന സുഹൃത്തുക്കളെ കാണുമ്പോൾ ഒരു ആത്മീയ സുഖം മനസ്സിൽ തോന്നും. അക്കാമ്പ് ഇബ്രാഹിക്ക എന്ന സുഹൃത്തിലൂടെ ഞാൻ ഒരു ഖുർആൻ മലയാള പരിഭാഷ സ്വന്തമാക്കി വായിക്കാൻ തുടങ്ങി. ഉമറുൽ ഫാറൂഖ്, അബ്ദുറഹിമാൻ എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം തന്നു. എത്ര ത്യാഗപൂർവമായ ജീവിതരീതികളും സത്യസന്ധമായ കാഴ്ചപ്പാടുകളുമാണ് അവ നമ്മെ പഠിപ്പിക്കുന്നത്!
ഒരു വംശജരെ തെറ്റിൽനിന്ന് ധർമനിഷ്ഠമായ പാതയിൽ സഞ്ചരിക്കാൻ പഠിപ്പിച്ച പരിശുദ്ധ മതചിന്തയെ ഞാൻ അറിഞ്ഞു. നമ്മൾ ഓരോരുത്തരും ഈ മാസത്തെ പരിശുദ്ധമായി കണ്ട് സഹജീവികളെ സ്നേഹിക്കാനും അതിലൂടെ െെദവത്തെ അറിയാനും ശ്രമിക്കണം. ഭക്ഷണങ്ങൾ ഉണ്ടാക്കി ആഡംബരങ്ങളും അഹങ്കാരവും കാണിക്കുന്നതിലേക്ക് പോകരുത് നാം ഈ പരിശുദ്ധ മാസത്തിൽ. മിതത്വവും കാരുണ്യവും മനസ്സിൽ നിറച്ച് െെദവത്തിലേക്ക് അടുക്കാനുള്ള സാഹചര്യം ഒരുക്കണം ഓരോ വീടുകളിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.