മനാമ: ഗസ്സയിൽനിന്ന് ആറു ബഹ്റൈൻ പൗരന്മാരെ വിദേശകാര്യ മന്ത്രാലയം ഒഴിപ്പിച്ചു. റഫ അതിർത്തി വഴി ഈജിപ്തിലേക്കാണ് പൗരന്മാരെ എത്തിച്ചത്. ഹമദ് രാജാവിന്റെ നിർദേശ പ്രകാരവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലുമാണ് പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ സാധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് അണ്ടർ സെക്രട്ടറിയും ഒഴിപ്പിക്കൽ സംബന്ധിച്ച ചുമതലയുള്ള സമിതിയുടെ തലവനുമായ അംബാസഡർ ഡോ. മുഹമ്മദ് അലി ബഹ്സാദ്, നടപടിയിൽ സഹായിച്ച ഈജിപ്ത് വിദേശകാര്യ മന്ത്രാലയത്തിന് നന്ദി പറഞ്ഞു. പൗരന്മാരെ സുരക്ഷിതമായി ബഹ്റൈനിലേക്ക് തിരികെയെത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രാലയത്തിലെ കോൺസുലാർ അഫയേഴ്സ് സെക്ടർ ഫലസ്തീൻ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും അവിടെ ശേഷിക്കുന്ന പൗരന്മാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് അവരെ തിരികെയെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ പൗരന്മാർക്ക് മന്ത്രാലയത്തിലെ ഫോളോ അപ്പ് ഓഫിസുമായി +973 17227 555 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ ജോർഡനിലെ അമ്മാനിലുള്ള ബഹ്റൈൻ എംബസിയുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.