മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ: ബഹ്റൈൻ എയർപോർട്ടിനെയും ബാധിച്ചു

മനാമ: മൈക്രോസോഫ്റ്റ് വിൻഡോസ് സാ​ങ്കേതിക തകരാർ മൂലം ആഗോളവ്യാപകമായി ഉണ്ടായ പ്രശ്നം ബഹ്റൈൻ എയർപോർട്ടിനെയും ബാധിച്ചു. കമ്പ്യൂട്ടർ സംവിധാനം പണിമുടക്കിയതോടെ യാത്രക്കാരുടെ ബോർഡിങ് തടസ്സപ്പെട്ടു. ഇതോടെ നിരവധി വിമാനങ്ങളിലെ യാത്രക്കാർ എയർപോർട്ടിൽ നിറഞ്ഞു.

പിന്നീട് മാനുവലായി യാത്രക്കാരുടെ പട്ടിക പ്രിന്റ് എടുത്ത് ടിക്കറ്റുമായി ഒത്തുനോക്കി അകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. വിമാനക്കമ്പനികളുടെ വെബ്സൈറ്റും റിസർവേഷൻ സംവിധാനവും എയർപോർട്ട് ചെക്ക് ഇൻ സിസ്റ്റവും പ്രവർത്തിച്ചില്ല. ഇതുമൂലം ചെക്ക് ഇൻ നടപടികളിൽ താമസമുണ്ടാകുമെന്ന് എയർ ഇന്ത്യ എക്സപ്രസ്, ഇൻഡിഗോ അടക്കം വിമാനക്കമ്പനികൾ അറിയിച്ചു.

വിമാന സർവിസുകൾ വൈകാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് സാ​ങ്കേതിക തകരാർ ഉണ്ടായത്. ബ്ലൂ സ്ക്രീൻ ഡെത്ത് എന്ന പേരിലറിയപ്പെടുന്ന പ്രശ്നമാണ് മൈക്രോസോഫ്റ്റിന് ഉണ്ടായത്. ഇതുമൂലം ആളുകൾക്ക് മെക്രോസോഫ്റ്റ് സോഫ്റ്റ്​വെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

യു.എസ്. കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രൗഡ് സ്ട്രൈക്ക് എന്ന സ്ഥാപനം നൽകിയ അപ്ഡേറ്റാണ് മൈക്രോസോഫ്റ്റിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന. വിൻഡോസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ഗുരുതര പ്രശ്നമുണ്ടാവുമ്പോഴാണ് നീല നിറത്തിലുള്ള സ്ക്രീനും അതിനൊപ്പം മുന്നറിയിപ്പ് സന്ദേശവും പ്രത്യക്ഷപ്പെടാറ്. നിലവിൽ വ്യാപകമായി ഇത്തരം പ്രശ്നമുണ്ടാകുന്നുവെന്നാണ് യൂസർമാർ പരാതിപ്പെടുന്നത്.

തകരാർ മൂലം വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങി മാധ്യമങ്ങളുടെ വരെ പ്രവർത്തനം താളംതെറ്റി. ഇന്ത്യയിൽ ഡൽഹി,മുംബൈ വിമാനത്താവളങ്ങളിൽ പ്രവർത്തനത്തെ തകരാർ ബാധിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്പൈസ്ജെറ്റ് തുടങ്ങിയ രാജ്യത്തെ പ്രമുഖ എയർലൈനുകളെല്ലാം തന്നെ മൈ​ക്രോസോഫ്റ്റിന്റെ തകരാർ തങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് അറിയിച്ചു.യു.എസ്, ന്യൂസിലാൻഡ്, ആസ്ട്രേലിയ പോലുള്ള ​രാജ്യങ്ങളിലെ വിമാന സർവീസും മൈക്രോസോഫ്റ്റ് തകരാറിൽ കുടുങ്ങി.

Tags:    
News Summary - Microsoft Windows outage: Bahrain airport also affected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.