‘ഒരു നൂറുപൂവുകളെ നിങ്ങൾ വരൂ ഇന്നെന്റെ മുറ്റത്തെ അത്തപ്പൂക്കളത്തിന് ഭംഗി നൽകൂ. കാക്കപ്പൂവിനും തുമ്പപ്പൂവിനും തെച്ചിപ്പൂവിനും പ്രത്യേകം സ്വാഗതം.’ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എഴുതട്ടെ. വീണ്ടും ഒരു ഓണം കൂടി എത്തുമ്പോൾ ഈ കഴിഞ്ഞുപോകുന്നതായ ഓരോ വർഷവും ഓരോ ഓർമകളാണ് ജീവിതത്തിൽ തന്നിട്ട് പോകുന്നത്.
അന്ന് ഞാൻ എവിടെ ആയിരുന്നു? ഇന്ന് ഞാൻ എന്തുചെയ്യുന്നു? എവിടെയാണ് എന്റെ ആഘോഷങ്ങൾ? എങ്കിലും എന്റെ ആഘോഷങ്ങൾ കലണ്ടറിൽ കാണുമ്പോൾ അതിന്റെ ഓരോ ഓർമകൾ മനസ്സിൽ ആ സമയങ്ങളിൽ വന്നുചേരുന്നത് ചിന്തിക്കാൻ തരുന്ന ഒരോ സന്ദർഭമാണെന്ന് വിശ്വസിക്കുന്നു.
ഇന്ന് ഇങ്ങനെ ഒരു കുറിപ്പ് എഴുതാനുള്ള പ്രധാന കാരണം, വീടിന്റെ മുറ്റത്ത് പന്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ്. അവരുടെ ഓട്ടവും ചാട്ടവും ബഹളവും എന്നെയും എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
വെളിയിൽ തട്ടിക്കളിച്ചുകൊണ്ടിരുന്ന പന്തിനെ എങ്ങനെ ആരും കാണാതെ റോഡിലേക്ക് തട്ടിയിടാൻ സാധിക്കുമെന്ന് ചിന്തിച്ച് അവിടെനിന്നും വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്ന ബാല്യകാലത്തിന്റെ ഓർമകൾ ഒരു പ്ലാസ്റ്റിക് പന്തിനൊപ്പം മനസ്സിലേക്ക് എത്തിയത് ഓണത്തിന്റെ ഓർമകൾക്ക് തുടക്കമായി എന്ന് പറയാനും അതുപോലെ ഓണസദ്യയുടെ രുചി ഓർക്കാനും കൂടിയാണ്.
കാലങ്ങൾ കടന്നുപോയെങ്കിലും നിറം മങ്ങാത്ത കാഴ്ചകൾ അടുത്ത് ആരുമില്ലെങ്കിൽ എല്ലാം നിശ്ശബ്ദമാണ്. തുറന്ന പുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ കിട്ടുന്ന അനുഭൂതി ഇവിടെയും സത്യമായി കാണാൻ സാധിക്കും.
ഓണപ്പരീക്ഷ കഴിയുംമുമ്പേ ഓണത്തെ വിളിച്ചറിയിക്കുന്ന ഗ്രാമപ്രദേശത്തെ കടക്കാരാണ് ശരിക്കും ഹീറോ. ആ കടകളിലേക്ക് നോക്കാതെ, അവിടെനിന്ന് കുറെ കാഴ്ചകൾ കണ്ട് അവധിക്കായി എണ്ണിത്തീർക്കുന്ന ദിവസങ്ങൾ.
അവസാനം പരീക്ഷയും കഴിഞ്ഞ് സ്കൂൾ വിട്ടാൽ പിന്നെ ആഘോഷമാണ് 10 ദിവസത്തെ അവധി ഒരു കൊല്ലത്തെ അവധിപോലെ ആഘോഷിച്ച് പിന്നെ വീണ്ടും പള്ളിക്കൂടത്തിലേക്ക് പോകുന്ന കാലം. ഇന്ന് അവധിക്ക് മുന്നേ കുട്ടികൾക്ക് ഒരുപാട് പണികൊടുക്കുന്ന സ്കൂളിന്റെ കാലമാണ്. അവധി അവർ എഴുതിത്തീർക്കുന്നു എന്ന് കേൾക്കുമ്പോൾ ഉള്ളിൽ സങ്കടമാണ്.
ആരുടെയെങ്കിലും വലിയ മരത്തിൽ കെട്ടിയിട്ടിരിക്കുന്ന ഊഞ്ഞാൽ നാട്ടിൽ എന്നും ഒരു പേരാണ്. അതിൽ ആടാൻ കാത്തുനിൽക്കുന്ന കാലം ആടിത്തിമിർക്കുന്ന ആട്ടക്കാർ ആയിരുന്നു മറ്റുള്ളവരുടെ ഹരം. അവസാനം നമ്മുടെ ഊഴം എത്തുമ്പോൾ ആട്ടാനും കാണാനും ഒന്നും ആരും ഉണ്ടാകില്ല. അതാണ് അതിന്റെ മറ്റൊരു രസം. മഴയുള്ള കാലമാണെങ്കിൽ പിന്നെ അടിപൊളി. ആകെ മണ്ണും ചളിയും നേരെ വെള്ളത്തിലേക്ക് ചെന്ന് ചാടിയാൽ മതി. അവിടെയും കൂട്ടുകാരുണ്ടാകും.
നാടും നാട്ടുകാരും ഉണരുന്ന രീതിയിലായിരിക്കും അവിടെയുള്ള ചാട്ടവും ഉച്ചത്തിലുള്ള ആർപ്പോ വിളിയും. പിന്നെ നീന്തിക്കുളിച്ച് കരയിലിരുന്ന് കുറേ നേരം തണുപ്പിന്റെ ശക്തിയിൽ വിറച്ച് ആ വിറയലും മാറി സന്ധ്യയോട് അടുത്ത് വീട്ടിൽ എത്തുമ്പോൾ അവിടെ ഉയരുന്ന ചോദ്യത്തിന് ഉത്തരമില്ല. കാരണം, അവർ കുറേ വിളിച്ചുകാണും, നോക്കിക്കാണും, പിന്നെ എവിടെയായിരുന്നു ഇത്രയും നേരം? ഇന്ന് വല്ലതും കഴിച്ചോ? നേരം എത്രയായി എന്ന വല്ല ബോധവും ഉണ്ടോ? മിണ്ടാതെ എല്ലാം കേട്ട് നിൽക്കും.
അമ്മയുടെ വഴക്കും ദേഷ്യവും അവിടെ അവസാനിക്കും. പിന്നെ അടുത്ത ഭാഗം വായന അച്ഛന്റെ ആയിരിക്കും. അത് താഴെ തൊഴുത്തിൽ കെട്ടിയിരിക്കുന്ന പശുവിന്റെ വിശന്നുള്ള അലയും അമറലും തുടങ്ങുമ്പോൾ ആകെ ബഹളമാകും.
ഒന്നും മിണ്ടാതെ കിടന്നുറങ്ങും. പിന്നെ പിറ്റേന്ന് നേരം വെളുക്കും. വീണ്ടും പതിവുപോലെ തുടങ്ങും. അഥവാ അൽപം തെറ്റിയാൽ ആകെയൊരു മാറ്റമാണ്. ആ മാറ്റം ചിലപ്പോൾ വീട്ടുകാർക്കൊപ്പം ആയിരിക്കും. എങ്കിലും വീണ്ടും പോകും കൂട്ടുകാർക്കൊപ്പം.
എന്തൊക്കെയായാലും ഓണസദ്യയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. അത് നേരിട്ടല്ലാതെ പടത്തിൽ കാണുന്ന മാവേലിയെപ്പോലെ ആയി കഴിയുമ്പോൾ മാത്രമേ ഒരു സമാധാനമാകൂ. അതിനുവേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കും. വിളിക്കുന്നിടത്തൊക്കെ ഒരു മടിയും ഇല്ലാതെ കയറിയും ചെല്ലും.
ഇന്ന് എല്ലാം ഓർക്കുമ്പോൾ നാട്ടിൽ ഒരിക്കൽക്കൂടി പോയതുപോലെ. അതുമല്ല എല്ലാവരെയും ഒന്നുകൂടെ കണ്ടതുപോലെ. കേരളത്തിന്റെ കാർഷികോത്സവമായ ആഘോഷം ജാതിമത ഭേദമില്ലാതെ ഒത്തൊരുമയോടെ അതിഗംഭീരമായ രീതിയിൽ ഓണമായി ലോകമെങ്ങുമുള്ള മലയാളികൾ ആഘോഷിക്കുമ്പോൾ ഒരുപാട് സന്തോഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.