ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
മനുഷ്യത്വത്തിന് ഏറെ വിലമതിക്കുകയും ജനകീയ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിൽ ജീവിതത്തിൽ വിശ്രമംകാണാതെ നയിക്കുകയുംചെയ്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന സത്യം കേരള രാഷ്ട്രീയചരിത്രത്തിൽ എഴുതിവെച്ചാണ് അദ്ദേഹം വിടവാങ്ങിയതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്.
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ മുൻനിരയിലെത്തിച്ച നേതാവാണ് അദ്ദേഹമെന്നും ജനറൽ സെക്രട്ടറി ബഷീർ അമ്പലായി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സോമൻ ബേബി (സീനിയർ ജേണലിസ്റ്റ്)
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി സവിശേഷതകളുള്ള വ്യക്തിത്വമാണ്. എനിക്ക് പ്രവാസി സമ്മാൻ ലഭിച്ചപ്പോൾ അത് സ്വദേശമായ കാർത്തികപ്പള്ളിയിൽവെച്ച് അദ്ദേഹത്തിൽനിന്ന് ഏറ്റുവാങ്ങണമെന്ന് ഞാൻ താൽപര്യം പ്രകടിപ്പിച്ചു.
അദ്ദേഹം അത് അപ്പോൾതന്നെ സമ്മതിക്കുകയും ചെയ്തു. പരിപാടി തുടങ്ങാൻ സമയമായിട്ടും അദ്ദേഹത്തെ കണ്ടില്ല. അദ്ദേഹം അങ്ങനെ വൈകാറില്ലല്ലോ എന്നാലോചിച്ചു.
ഒന്നര മണിക്കൂർ വൈകിയാണ് അദ്ദേഹം എത്തിയത്. അപ്പോഴാണ് കാരണമറിയുന്നത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന്റെ ഹെഡ് ലൈറ്റ് കേടായി. അങ്ങനെ രാത്രി ലൈറ്റില്ലാത്ത വാഹനത്തിൽ പ്രയാസപ്പെട്ടാണ് അദ്ദേഹം എത്തിയത്. അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണത്. അനേകായിരങ്ങൾക്ക് ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിരിക്കും. അതാണദ്ദേഹത്തിന്റെ ജനപ്രീതിക്കുള്ള കാരണവും.
പ്രവാസി വെൽഫെയർ
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ രാഷ്ട്രീയ കേരളത്തിനുണ്ടായ നഷ്ടത്തിൽ പ്രവാസി വെൽഫെയർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഏറ്റവും സാധാരണക്കാർക്കുപോലും നേരിൽ കണ്ട് ആവശ്യങ്ങൾ ബോധിപ്പിക്കാൻ മാത്രം അടുപ്പമുള്ള ജനകീയ മുഖമായിരുന്നു അദ്ദേഹം.
കക്ഷിരാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൂടിയായിരുന്നെന്നും അനുശോചനസന്ദേശത്തിൽ പറഞ്ഞു.
സോവിച്ചൻ ചേന്നാട്ടുശ്ശേരി
കേരളത്തിന്റെ വികസനം, പാവപ്പെട്ടവരുടെ ഉന്നമനം -ഇതു മാത്രമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജീവിതലക്ഷ്യം. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായി സോവിച്ചൻ ചേന്നാട്ടുശ്ശേരി പ്രസ്താവനയിൽ അറിയിച്ചു.
മുഹറഖ് മലയാളി സമാജം
കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം കേരളീയ സമൂഹത്തിനു തീരാനഷ്ടമാണെന്ന് മുഹറഖ് മലയാളി സമാജം. പൊതുജീവിതത്തിന്റെ പൂർണ സമയവും ജനങ്ങൾക്കൊപ്പംനിന്ന് ആൾക്കൂട്ടങ്ങൾക്കു നടുവിൽ ജീവിച്ച നേതാവായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ഭേദമന്യേ ഏവർക്കും പ്രിയങ്കരനായ അദ്ദേഹം പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ വേണ്ടി സമയം ചെലവഴിക്കുന്ന നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരള പൊതു മണ്ഡലത്തിൽ വലിയ നഷ്ടമാണെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വോയ്സ് ഓഫ് ആലപ്പി
കേരളീയ പൊതുമണ്ഡലത്തിൽ തന്റേതായ ശൈലിയിൽ ജനങ്ങൾക്കിടയിൽ ജീവിച്ച് ഒരു പൊതുപ്രവർത്തകൻ എങ്ങനെയാകണം എന്ന് കാണിച്ചുതന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി. തന്നെ സമീപിക്കുന്ന ഓരോ ആളിന്റെയും പ്രശ്നങ്ങൾ കേട്ടതിനുശേഷമേ മറ്റു പരിപാടിക്ക് പോകൂ എന്നതും ഉമ്മൻ ചാണ്ടി എന്ന നേതാവിനെ വേറിട്ടുനിർത്തുന്നു. അദ്ദേഹത്തിന്റെ മരണം നികത്താനാകാത്ത വിടവാണെന്നും വോയ്സ് ഓഫ് ആലപ്പി അനുശോചനക്കുറിപ്പിൽ അറിയിച്ചു.
മൈത്രി ബഹ്റൈൻ
കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിനു നഷ്ടമാണ്. വേർപാടിൽ പ്രയാസപ്പെടുന്ന കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.
പടവ് കുടുംബവേദി
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പടവ് കുടുംബവേദി അനുശോചനം രേഖപ്പെടുത്തി.
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ജനകീയ വിഷയങ്ങളിൽ അത്രമേൽ ഇടപെട്ടിരുന്ന നേതാവിന്റെ വിയോഗം മലയാളികൾക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ അഭിപ്രായപ്പെട്ടു. പ്രവീൺ മേൽപത്തൂർ, നാസർ മഞ്ചേരി, ദിലീപ്, മുഹമ്മദാലി മലപ്പുറം, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ
മുൻ മുഖ്യമന്ത്രിയും അഞ്ചു പതിറ്റാണ്ടിലധികമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എം.എൽ.എയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ബഹ്റൈൻ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം അറിയിച്ചു.
ഒരു പൊതുപ്രവർത്തകൻ എങ്ങനെയാവണം എന്നതിന് ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം. ജനങ്ങളുടെ സ്പന്ദനം തിരിച്ചറിയുന്ന അദ്ദേഹത്തിന്റെ വിയോഗം കേരള സമൂഹത്തിനും മലയാളിസമൂഹത്തിനും തീരാനഷ്ടം തന്നെയാണെന്ന് ഭാരവാഹികൾ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
ഐ.എം.സി.സി
കേരളത്തിന്റെ ജനകീയനായ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ ഐ.എം.സി.സി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
കുടുംബത്തിന്റെയും കോൺഗ്രസ് പ്രവർത്തകരുടെയും കേരളീയ പൊതു സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രസിഡന്റ് പുളിക്കൽ മൊയ്തീൻകുട്ടി, ജനറൽ സെക്രട്ടറി ഖാസിം മലമ്മൽ, ട്രഷറർ പി.വി. സിറാജ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ഐ.വൈ.സി
ഇന്ത്യ കണ്ട പൊതുപൊതുപ്രവർത്തകരിൽ ഏറ്റവും മുന്നിൽനിന്ന പേരാണ് ഉമ്മൻ ചാണ്ടിയെന്ന് ഐ.വൈ.സി ബഹ്റൈൻ ചാപ്റ്റർ. ലാളിത്യവും സൗമ്യസ്വഭാവവും കൈമുതലായ ഉമ്മൻ ചാണ്ടിയുടെ വേർപാട് കോൺഗ്രസ് പാർട്ടിക്കും കേരള സമൂഹത്തിനും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഭാരവാഹികളായ നിസാർ കുന്നംകുളത്തിങ്കൽ, ബേസിൽ നെല്ലിമറ്റം ഹരി ഭാസ്കർ എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം
പ്രവാസികളുടെ അർഹതപ്പെട്ട വിവിധ പ്രശ്നങ്ങൾക്ക് മുൻനിരയിൽ പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയായിരിക്കുമ്പോൾ യു.എൻ പുരസ്കാരം ഏറ്റുവാങ്ങാൻ വന്നപ്പോൾ തിരക്കുപിടിച്ച സമയത്തും സംഘടനകളുടെ വേദികളിൽ പങ്കെടുത്ത അദ്ദേഹത്തെ ബഹ്റൈൻ മലയാളികൾ എക്കാലവും നന്ദിയോടെ സ്മരിക്കുമെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനത്തിൽ അറിയിച്ചു.
ഗൾഫ് മലയാളി ഫെഡറേഷൻ
മുഖ്യമന്ത്രിയായിരിക്കുമ്പോൾ ജനകീയ വിഷയങ്ങൾക്ക് കാതലായ മാറ്റംവരുത്തിയ ഉമ്മൻ ചാണ്ടി പ്രവാസികളുടെ പ്രശ്നങ്ങൾക്ക് അന്തിമ തീരുമാനം കാണുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു. കുടുംബദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അനുശോചനം അറിയിക്കുന്നതായി ഗൾഫ് മലയാളി ഫെഡറേഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ
ധിഷണാശാലിയായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ജനകീയ മുഖ്യമന്ത്രി എന്ന നിലയിൽ പ്രവർത്തനം നടത്തിയതിന് തെളിവായിരുന്നു ജനസമ്പർക്ക പരിപാടികളുടെ വിജയമെന്നും കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
തുടർച്ചയായി ഒരേ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനംചെയ്യുന്നതുതന്നെ ജനസ്വാധീനത്തിന്റെ ഉദാഹരണമാണ്. കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും വാർത്തക്കുറിപ്പിൽ അറിയിച്ചു.
നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ
ജനങ്ങൾക്കിടയിൽ വേർതിരിവുകളില്ലാതെ പ്രവർത്തിക്കാനും സാധാരണക്കാർക്കിടയിൽ ഏറ്റവും ജനകീയനായി മരണംവരെ നിലനിൽക്കാനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സാധിച്ചത് രാഷ്ട്രീയ വേർതിരിവുകളില്ലാതെ ജനനന്മക്കായി പ്രവർത്തിച്ചതുകൊണ്ടാണെന്ന് നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചൂണ്ടിക്കാട്ടി.
അര നൂറ്റാണ്ടിലേറെക്കാലം നിയമസഭ സാമാജികനായും പൊതുപ്രവർത്തകനായും കേരളസമൂഹത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും കൂട്ടായ്മ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.