സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺ നടൻ’ നാടകം അരങ്ങേറിയപ്പോൾ
മനാമ: കാണികൾക്ക് മികച്ച അഭിനയ മൂഹൂർത്തങ്ങൾ പകർന്നുനൽകി നിറഞ്ഞ സദസ്സിൽ ‘പെൺനടൻ’ അരങ്ങേറി. ബഹ്റൈൻ മലയാളി ഫോറം മീഡിയാരംഗിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്മരണ റേഡിയോ നാടക മത്സരത്തിന്റെ അവാർഡ് നിശയോടനുബന്ധിച്ചായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺ നടൻ’ നാടകം അരങ്ങിലെത്തിച്ചത്. ബഹ്റൈൻ കേരളീയസമാജം സ്കൂൾ ഓഫ് ഡ്രാമയുടെ സഹകരണത്തോടെ ആയിരുന്നു നാടകത്തിനുള്ള വേദിയൊരുക്കിയത്.
പ്രശസ്ത നാടകനടൻ ഓച്ചിറ വേലുക്കുട്ടി ആശാന്റെ നാടകജീവിതമാണ് പെൺനടനിലെ പ്രമേയം. തുടക്കം മുതൽ ഒടുക്കം വരെ ഒരു മൊബൈൽ ഫോൺ പോലും ശബ്ദിക്കാതെ ആസ്വദിച്ച നാടകത്തിനൊടുവിൽ കാണികൾ സ്റ്റാൻഡിങ് ഓവിയേഷനിലൂടെ പ്രതികരിച്ചത് നാടക നടനോടുള്ള ബഹുമാനം മാത്രമല്ല ഒരു നല്ല നാടകം നിറഞ്ഞ മനസ്സോടെ അനുഭവിച്ചതിനുള്ള സന്തോഷം കൂടിയായിരുന്നു.
സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു ആയിരുന്നു ശബ്ദ, വെളിച്ച നിയന്ത്രണം നിർവഹിച്ചത്. തുടർന്ന് നാടക നടനുള്ള ഉപഹാരം ബി.എം.എഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ നൽകി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ബി.എം.എഫ് പ്രസിഡന്റും ചേർന്ന് സന്തോഷ് കീഴാറ്റൂരിനെയും മകനെയും പൊന്നാട നൽകി ആദരിച്ചു. തുടർന്ന് സജീവൻ കണ്ണപുരം രൂപകൽപന ചെയ്ത ഉപഹാരം പ്രോഗ്രാം കൺവീനർ സതീഷ് മുതലയിൽ, സെക്രട്ടറി ദീപ ജയചന്ദ്രൻ എന്നിവർ സന്തോഷ് കീഴാറ്റൂരിന് നൽകി.
ബി.കെ.എസ് ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, പ്രോഗ്രാം കൺവീനർ സതീഷ് മുതലയിൽ, ബി.കെ.എസ് കലാവിഭാഗം സെക്രട്ടറി ശ്രീജിത് ഫറോക്ക്, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ, ബി.എം.എഫ് ഭാരവാഹികളായ ദീപ ജയചന്ദ്രൻ, വിനോദ് ആറ്റിങ്ങൽ, രവി മാരാത്ത്, സ്റ്റാൻലി, ശ്രീജിത്ത് കണ്ണൂർ, ഇ.വി. രാജീവൻ, ശ്രീസൗഖ്യ ആയുർവേദിക് സെന്റർ, ഷിഫ അൽജസീറ പ്രതിനിധികൾ എന്നിവരും വിവിധ വിഭാഗങ്ങളിലുള്ള നാടക അവാർഡുകൾ സമ്മാനിച്ചു.
നാടക അവാർഡിനോടനുബന്ധിച്ച് ബഹ്റൈനിലെ നാടക പ്രതിഭകളായ മനോഹരൻ പാവറട്ടി, സൗമ്യ കൃഷ്ണപ്രസാദ്, ജയ ഉണ്ണികൃഷ്ണൻ, സജീവൻ കണ്ണപുരം എന്നിവരെയും വേദിയിൽ ആദരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ സതീഷ് മുതലയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.