സാമ്പത്തിക പ്രതിസന്ധി: 200 കോടി ദീനാറിന്‍െറ കടപ്പത്രമിറക്കാന്‍  കുവൈത്ത് ഒരുങ്ങുന്നു

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിപണയില്‍ എണ്ണവിലയിലുണ്ടായ തകര്‍ച്ചയും പൊതുചെലവ് വര്‍ധിച്ചതും മൂലം ആസന്നമായ ബജറ്റ് കമ്മി നികത്താന്‍ കടപ്പത്രങ്ങള്‍ ഇറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പരമ്പരാഗത രീതിയിലുള്ളതും ഇസ്ലാമിക് വ്യവസ്ഥകള്‍ അനുസരിച്ചുള്ളതുമായ 200 കോടി ദീനാറിന്‍െറ കടപ്പത്രങ്ങളിറക്കാനാണ് നീക്കം. ഇതുസംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിടാന്‍ ധനകാര്യ മന്ത്രാലയം കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന് നിര്‍ദേശം നല്‍കി. കടപ്പത്രമിറക്കുന്നത് സംബന്ധിച്ച നിയമനിര്‍മാണം നടത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞതായി ധന, എണ്ണമന്ത്രി അനസ് അസ്സാലിഹ് നേരത്തേ അറിയിച്ചിരുന്നു. 
എന്നുമുതലാണ് കടപ്പത്രമിറക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ളെങ്കിലും ഈ വര്‍ഷം തന്നെയുണ്ടാവുമെന്നാണ് സൂചന. 200 കോടി ദീനാറിന്‍െറ കടപ്പത്രങ്ങളില്‍ പകുതി പരമ്പരാഗത രീതിയിലുള്ളവയും പകുതി ഇസ്ലാമിക് വ്യവസ്ഥകള്‍ അനുസരിച്ചുള്ളവയും (സുകൂക്) ആയിരിക്കും. ഈമാസം ഒന്നിന് തുടങ്ങിയ നടപ്പുസാമ്പത്തിക വര്‍ഷം 1220 കോടി ദീനാറിന്‍െറ ബജറ്റ് കമ്മിയാണ് സര്‍ക്കാറിനെ കാത്തിരിക്കുന്നത്. 200 കോടി ദീനാറിന്‍െറ കടപ്പത്രങ്ങളിറക്കുന്നതോടെ 600 കോടി ദീനാര്‍ കമ്മിയെങ്കിലും മറികടക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ബാക്കി 620 ദീനാറില്‍ കുറച്ചുഭാഗം പൊതുചെലവ് കുറക്കുന്നതിലൂടെയും അവശ്യസാധനങ്ങളുടെ സബ്സിഡി കുറക്കുന്നതിലൂടെയും നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെയും ബാക്കി കരുതല്‍ ശേഖരത്തില്‍നിന്ന് പിന്‍വലിച്ചും ബജറ്റ് കമ്മി മറികടക്കാമെന്നാണ് കണക്കുകൂട്ടല്‍. മൂന്നു വര്‍ഷത്തിനകം ബജറ്റ് കമ്മി 2200 കോടി ദീനാറാവുമെന്ന് അടുത്തിടെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. 
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന ഈ സ്ഥിതിവിശേഷത്തില്‍നിന്ന് കരകയറാന്‍ പൊതുചെലവ് കുറക്കുകയും വരുമാനമാര്‍ഗങ്ങള്‍ വൈവിധ്യവത്കരിക്കുകയും ചെയ്യുന്ന ദീര്‍ഘകാല സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്‍െറകൂടി ഭാഗമാണ് കടപ്പത്രങ്ങളിറക്കാനുള്ള തീരുമാനം. 
എണ്ണക്ക് അന്താരാഷ്ട്ര വിപണിയിലുണ്ടായ വന്‍ വിലയിടിവാണ് കുവൈത്തിന്‍െറ സാമ്പത്തിക ബജറ്റിന്‍െറ താളംതെറ്റിക്കുന്നത്. ഒപ്പം, രാജ്യത്തെ പൊതുചെലവുകളും ഗണ്യമായി വര്‍ധിച്ചു. 2015-16 സാമ്പത്തികവര്‍ഷം 2140 കോടി ദീനാറായിരുന്നു പൊതുചെലവ്.വരുമാനത്തിലെ വൈവിധ്യവത്കരണം, പൊതുചെലവ് നിയന്ത്രണം എന്നിവയിലൂന്നിയുള്ളതാണ് നിര്‍ദേശങ്ങളിലേറെയും. പെട്രോള്‍, വൈദ്യുതി എന്നിവയുടെ സബ്സിഡിയില്‍ റേഷനിങ് നടപ്പാക്കുക,  വികസന പദ്ധതികളില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കുക, തൊഴില്‍ വിപണിയും സിവില്‍ സര്‍വിസ് സംവിധാനവും പരിഷ്കരിക്കുക തുടങ്ങിയവയാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന സാമ്പത്തിക പരിഷ്കരണ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ. 23 ഹ്രസ്വകാല പദ്ധതികള്‍, 13 ഇടക്കാല പദ്ധതികള്‍, 
അഞ്ചു ദീര്‍ഘകാല പദ്ധതികള്‍ എന്നിങ്ങനെ സാമ്പത്തിക പരിഷ്കരണ പദ്ധതിയെ വിഭജിച്ചിട്ടുണ്ട്. ഇവകൂടി നടപ്പാവുന്നതോടെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാമെന്നാണ് സര്‍ക്കാറിന്‍െറ പ്രതീക്ഷ. 
പ്രാദേശിക ബാങ്കുകളില്‍നിന്ന് 200 കോടി ദീനാര്‍ കടമെടുക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാറിനെ സഹായിക്കുന്നതിനായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്  പ്രാദേശിക ബാങ്കുകളില്‍നിന്ന് 200 കോടി ദീനാര്‍ കടമെടുക്കുന്നു. ധനകാര്യ മന്ത്രാലയത്തിലെ ഡെബ്റ്റ് മാനേജിങ് കമ്മിറ്റി ഇതിന് പച്ചക്കൊടി കാണിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
 പ്രാദേശിക ബാങ്കുകളില്‍നിന്ന് മാത്രമേ വായ്പയെടുക്കാന്‍ സെന്‍ട്രല്‍ ബാങ്കിന് അനുമതി നല്‍കിയിട്ടുള്ളൂ. ഇത് ദീനാറിലോ ഡോളറിലോ ആവാം. എന്നാല്‍, പ്രാദേശിക ബാങ്കുകളിലെ പണത്തിന്‍െറ ലഭ്യതക്കും വിപണിമൂല്യത്തിനും അനുസരിച്ചും മാത്രമേ വായ്പയെടുക്കാവൂ. രാജ്യത്തെ സ്വകാര്യ മേഖലയെ തളര്‍ത്തുംവിധം പ്രാദേശിക ബാങ്കുകളില്‍ സമ്മര്‍ദം ചെലുത്തരുതെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് സെന്‍ട്രല്‍ ബാങ്ക് അധികൃതരും പ്രാദേശിക ബാങ്കുകളുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടന്നശേഷമേ വ്യക്തമായ ചിത്രം തെളിയൂ എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.