കുവൈത്ത് സിറ്റി: പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിൽ കേന്ദ്ര, കേരള സർക്കാറുകളോട് വിശദീകരണം നൽകാൻ കേരള ഹൈകോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് നൽകിയത്. ഇന്ത്യൻ ഭരണഘടനപ്രകാരവും ലീഗൽ സർവിസ് അതോറിറ്റീസ് ആക്ട് അനുസരിച്ചും ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ നിയമസഹായത്തിന് വ്യവസ്ഥയുണ്ട്. എന്നാൽ, പ്രവാസികൾ ഇന്ത്യൻ പൗരന്മാരാണെങ്കിലും നിലവിൽ സൗജന്യ നിയമസഹായം ലഭിക്കുന്നില്ലെന്ന് ഹരജിയിൽ പറയുന്നു.
പ്രവാസികൾക്ക് സൗജന്യ നിയമ സഹായം നൽകാൻ 2009ൽ കൊണ്ടുവന്ന ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടും കാര്യക്ഷമമല്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. കോവിഡിനെ തുടർന്ന് നിരവധി പ്രവാസികളാണ് വിവിധ രാജ്യങ്ങളിൽ മരിക്കുകയും ജോലി നഷ്ടപ്പെട്ട് ഒരു ആനുകൂല്യവും കിട്ടാതെ നാട്ടിലേക്കെത്തുകയും ചെയ്തത്. ഇവർക്ക് ഇന്ത്യൻ എംബസി മുഖേന സൗജന്യ നിയമസഹായം ഉറപ്പുവരുത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. നോർക്ക മുഖേന കേരളീയർക്ക് സൗജന്യ നിയമസഹായം നൽകുന്നതായി കേരള സർക്കാറിനെ പ്രതിനിധാനം ചെയ്ത് അഭിഭാഷകൻ വ്യക്തമാക്കി.
പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാമാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.