കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം ആശുപത്രികളിലെ കിടത്തി ചികിത്സ ശേഷി വർധിപ്പിക്കാൻ പദ്ധതി തയാറാക്കുന്നു. ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് സൗകര്യങ്ങൾ വർധിപ്പിക്കുകയും കോവിഡ് പോലെയുള്ള മഹാമാരികളെ നേരിടാൻ സജ്ജമാകാനുമാണ് ബെഡുകൾ വർധിപ്പിക്കാനൊരുങ്ങുന്നത്.
ഏഴ് നിർമാണ പദ്ധതികളാണ് ഇതിനായി തയാറാക്കുന്നത്. ഇതിൽ അഞ്ചെണ്ണം നിർമാണ ഘട്ടത്തിലും രണ്ടെണ്ണം പ്രാഥമിക ഘട്ടത്തിലുമാണ്. പദ്ധതിയിലെ തടസ്സങ്ങൾ നീക്കാൻ ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റി ഉൾപ്പെടെ സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തിവരുന്നു.
ഇബ്നു സീന ആശുപത്രി, സബാഹ് ആശുപത്രി, കുവൈത്ത് കാൻസർ സെൻറർ, പകർച്ച വ്യാധി ആശുപത്രി, അദാൻ ആശുപത്രി, കുട്ടികളുടെ ആശുപത്രി, പ്രസവ ആശുപത്രി എന്നിവക്ക് പുതിയ കെട്ടിടം നിർമിച്ചാണ് ബെഡുകൾ വർധിപ്പിക്കുന്നത്. മഹാമാരിയെ നേരിടാൻ താൽക്കാലിക ഫീൽഡ് ആശുപത്രികൾ നിർമിക്കുന്നതിന് പദ്ധതി തയാറാക്കും.
ആവശ്യമായ ഘട്ടത്തിൽ ഫീൽഡ് ആശുപത്രികൾ തയാറാക്കാൻ സ്ഥലവും പദ്ധതി രൂപരേഖയും തയാറാക്കിവെക്കും. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഫീൽഡ് ആശുപത്രികൾ നിർമിച്ച അനുഭവസമ്പത്ത് തുണയാകും. അടച്ചുപൂട്ടിയ ഫീൽഡ് ആശുപത്രികൾ ആവശ്യമായ ഘട്ടത്തിൽ പുനഃസ്ഥാപിക്കാൻ അധികൃതർ സജ്ജമാണ്. കഴിഞ്ഞ രണ്ട് വർഷത്തിൽ കോവിഡ് വ്യാപനവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചപ്പോൾ ചികിത്സ ഉറപ്പാക്കുന്നതിൽ താൽക്കാലിക ഫീൽഡ് ആശുപത്രികൾ നിർണായക പങ്കുവഹിച്ചിരുന്നു. ചില ഫീൽഡ് ആശുപത്രികൾ ഇപ്പോഴും പ്രവർത്തിക്കുന്നു. കേസുകൾ കുറഞ്ഞതോടെ ചിലത് നിർത്തലാക്കി. ഇപ്പോൾ കോവിഡ് കേസുകൾ കൂടുതലാണെങ്കിലും ആശുപത്രി ചികിത്സയും ഗുരുതരാവസ്ഥയും കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.