കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ജോയന്റ് ഓപറേഷൻ റൂം സ്ഥാപിക്കുന്നു. പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ഏകോപന യോഗത്തിലാണ് തീരുമാനം.
റോഡ് വികസന പദ്ധതി നടപ്പിലാക്കുന്നതിന്റെ കാലതാമസം തടസ്സങ്ങൾ പരിഹരിക്കൽ എന്നതിന്റെ ഭാഗമായാണ് ഓപറേഷൻ റൂം സ്ഥാപിക്കുന്നത്. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഹൈവേകളുടെയും പ്രധാന റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായി 18 പദ്ധതികളുടെ കരാറുകളായിട്ടുണ്ട്.
പദ്ധതികളുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി കാമ്പയിന് ആരംഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും ട്രാഫിക് അവസ്ഥകളെക്കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകളും സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹ്ല് വഴി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതോടെ രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിൽ 1,130 കിലോമീറ്റർ റോഡുകൾ രാജ്യത്ത് നിർമിക്കപ്പെട്ടതായി പൊതുമരാമത്ത് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.