കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം മൂലം തകർക്കപ്പെട്ട ഗസ്സയിലെ ആരോഗ്യ സംവിധാനത്തിന് താങ്ങായി കുവൈത്ത് ഫീൽഡ് ഹോസ്പിറ്റൽ. ഖാൻ യൂനിസിന് പടിഞ്ഞാറ് അൽ മവാസിയിൽ കുവൈത്ത് ഫീൽഡ് ഹോസ്പിറ്റൽ തുറന്നു.പുതിയ സംവിധാനത്തിൽ ശസ്ത്രക്രിയ വിഭാഗം, ബെർത്ത് ക്ലിനിക്, 13 പ്രത്യേക ക്ലിനിക്കുകൾ, ഡെന്റൽ സെന്റർ, നാല് അത്യാഹിത വിഭാഗങ്ങളും ലബോറട്ടറികളും, റേഡിയോളജി, ഫാർമസി തുടങ്ങിയ മറ്റു സേവനങ്ങളും കൂടാതെ 60 കിടക്കകളുള്ള ഇടവും ഉൾപ്പെടുന്നു. ദിവസവും നിരവധി പേർ ചികിത്സ തേടുന്ന ആശുപത്രി സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിനും കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിക്കുന്ന ആയിരക്കണക്കിന് ടെന്റുകളിലുള്ളവർക്ക് ആശ്വാസവും നൽകുന്നു.
ആക്രമണത്തിൽ പരിക്കേറ്റവർക്ക് ഉടനടി സഹായം നൽകാനും ശ്രദ്ധിക്കുന്നു. ഷെല്ലാക്രമണത്തിനും നാശത്തിനും ഇടയിൽ ജീവിക്കുന്ന ഫലസ്തീനികളെ സേവിക്കാനുള്ള ഉത്തരവാദിത്തമാണ് ആശുപത്രി തുറക്കാൻ കാരണമെന്ന് കുവൈത്ത് സ്പെഷലൈസ്ഡ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.സുഹൈബ് അൽ ഹംസ് പറഞ്ഞു. ഇസ്രായേൽ റഫയെ ആക്രമിച്ചതിനു ശേഷമാണ് ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തതെന്നും ഡോ.അൽ ഹംസ് വിശദീകരിച്ചു. നേരത്തേ റഫയിലെ ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയത് രണ്ട് ജീവനക്കാരുടെ മരണത്തിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.