കുവൈത്ത് സിറ്റി: ഫർവാനിയിലെ െഎസൊലേഷൻ ഞായറാഴ്ച മുതൽ ഇല്ല. രാജ്യത്ത് നിലവിൽ െഎസൊലേഷൻ നിലവിലുണ്ടായിരുന്ന ഏക പ്രദേശമായ ഫർവാനിയയും സ്വതന്ത്രമാവുന്നതോടെ കുവൈത്ത് പൂർണമായും ലോക്ഡൗൺ മുക്തമാവും. അതേസമയം, രാജ്യവ്യാപകമായി രാത്രികാല കർഫ്യൂ തുടരും. ചൊവ്വാഴ്ച മുതൽ കർഫ്യൂ രാത്രി ഒമ്പത് മുതൽ പുലർച്ച മൂന്നു വരെയായി കുറച്ചിട്ടുണ്ട്. സമീപദിവസങ്ങളിലെ കോവിഡ് കേസുകൾ വിലയിരുത്തി കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് ഫർവാനിയയിലെ ലോക്ഡൗൺ നീക്കാൻ തീരുമാനമെടുത്തത്. ഇതോടെ നിരവധി പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമാവും. പ്രദേശം വിട്ട് പുറത്തുപോവാൻ കഴിയാത്തതിനാൽ ഏറെപ്പേരാണ് ജോലിയില്ലാതെ ദുരിതത്തിലായത്.
ഏപ്രിൽ ആറ് മുതൽ മഹബൂല, ജലീബ് അൽ ശുയൂഖ് പ്രദേശങ്ങളിലാണ് ആദ്യം ലോക്ഡൗൺ ഏർപ്പെടുത്തിയത്. പിന്നീട് ഫർവാനിയ, ഹവല്ലി, ഖൈത്താൻ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കൂടി നീട്ടി. മറ്റെല്ലാ പ്രദേശങ്ങളിലെയും െഎസൊലേഷൻ നീക്കിയതോടെ ഫർവാനിയ ഒറ്റപ്പെട്ടു. പുറത്ത് കമ്പനികളിൽ ജോലിയെടുക്കുന്ന ഇവിടെയുള്ള താമസക്കാർ ജോലിയും വരുമാനവും ഇല്ലാതെ വലയുകയാണ് സർക്കാറും സന്നദ്ധ സംഘടനകളും നൽകിയിരുന്ന ഭക്ഷണക്കിറ്റുകൾ ആണ് തുണ. ലോക്ഡൗൺ നീക്കുന്നതിൽ പ്രദേശവാസികൾ ആഹ്ലാദത്തിലാണ്. കുടുങ്ങിക്കിടക്കുന്ന പലരും പുറത്തുചാടാൻ കഴിഞ്ഞദിവസം മുതൽ ഒരുക്കം ആരംഭിച്ചു. ലോക്ഡൗൺ പ്രയാസങ്ങൾ ഒാർത്ത് കോവിഡിനൊപ്പം ജീവിക്കാമെന്ന മാനസികാവസ്ഥയിലെത്തിയിട്ടുണ്ട് ആളുകൾ. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതായവർ മറ്റുള്ളവരുടെ സഹായത്താലാണ് ഭക്ഷണത്തിനും വാടകക്കുമുള്ള വക കണ്ടെത്തുന്നത്.
ഇതിൽനിന്നുള്ള മോചനമാണ് പലർക്കും െഎസൊലേഷൻ പിൻവലിക്കൽ. കഴിഞ്ഞദിവസം ഫർവാനിയയിൽ ഒരു കെട്ടിടത്തിലെ താമസക്കാരെ വാടക കൊടുക്കാത്തതിന് ഇറക്കിവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.